സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ ഇനിമുതൽ ഗൂഗിൾ പേ അടക്കമുള്ള യുപിഐ പെയ്മെന്റ് ആപ്പുകൾ ഉപയോഗിച്ച് ടിക്കറ്റ് എടുക്കാൻ സാധിക്കും. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഓൺലൈൻ വഴി ടിക്കറ്റിന് പണം നൽകുന്നതിന് ഇന്നുമുതൽ തിരുവനന്തപുരം ജില്ലയിൽ ആരംഭം കുറിക്കും.
പരീക്ഷണാർത്ഥമായി നടത്തുന്ന ഓൺലൈൻ ഇടപാടുകൾ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസുകളിലും പോയിന്റ് പോയിന്റ് സർവീസുകളിലും ആരംഭിക്കും. ഓൺലൈനായി പണം അടയ്ക്കുന്നതിനുള്ള സംവിധാനം കെഎസ്ആർടിസിക്ക് ഒരുക്കി നൽകുന്നത് ചാലോമോബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്.
ടിക്കറ്റ് എടുക്കുന്നതിനായി യാത്രക്കാർക്ക് യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, ചാലോ ആപ്ലിക്കേഷനിലെ ചാലോ പേ ആൻഡ് വാലറ്റ് എന്നീ സംവിധാനങ്ങൾ ഉപയോഗിക്കാവുന്നത്. ചാലോ ആപ്ലിക്കേഷൻ ഉപയോഗിച്ച് യാത്രക്കാർക്ക് പ്രസ്തുത ബസുകളുടെ ലൈവ് ലൊക്കേഷനുകളും അറിയാൻ സാധിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഒരു ടിക്കറ്റിന് 13.7 പൈസയും ജിഎസ്ടിയും മാത്രമാണ് ഈ സേവനങ്ങൾ നൽകുന്നതിനായി കെഎസ്ആർടിസിക്ക് ചെലവ് വരുന്നത്. ഔദ്യോഗികമായി നടപ്പിൽ വരുത്തുന്നതിനു മുൻപ് പരീക്ഷണഘട്ടത്തിൽ ഏതെങ്കിലും പോരായ്മകളോ അപാകതകളോ ശ്രദ്ധയിൽപ്പെട്ടാൽ ആയത് പൂർണ്ണമായും പരിഹരിച്ചതിന് ശേഷമായിരിക്കും പ്രാവർത്തികമാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക