വാഷിങ്ടണ്‍: കുട്ടികളില്‍ ഇപ്പോഴുള്ള അലസത പിന്നീട് അവരുടെ യുവത്വത്തില്‍ ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും വരെ കാരണമായേക്കാമെന്ന് പഠനം. നിഷ്ക്രിയരും അലസരുമായി കുട്ടിക്കാലം ചെലവഴിക്കുന്നത് പിന്നീട് ഹൃദയത്തിന്റെ ആരോഗ്യാവസ്ഥ അപകടാവസ്ഥയില്‍ എത്തിച്ചേക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഇ.എസ്.സി കോണ്‍ഗ്രസ് 2023-ല്‍ അവതരിപ്പിച്ച ഒരു പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അമിതഭാരമൊന്നുമില്ലാത്ത കുട്ടികളാണെങ്കിലും പോലും കുട്ടിക്കാലം മുതല്‍ യൗവനം വരെയുള്ള കാലഘട്ടത്തില്‍ ശരീരികമായി ആക്ടീവല്ലെങ്കില്‍ പിന്നീട് ഹൃദയാഘാതത്തിന് സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി. ദീര്‍ഘകാലത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി കുട്ടികളും കൗമാരക്കാരും കൂടുതല്‍ ആക്ടീവാകേണ്ടതുണ്ടെന്ന് പഠനം പറയുന്നു.
പഠനത്തിനായി നിരീക്ഷിച്ച കുട്ടികള്‍ ദിവസത്തില്‍ ആറ് മണിക്കൂറിലധികം ഉദാസീനരായിരുന്നു, പ്രായപൂര്‍ത്തിയാകുമ്പോഴേക്കും ഈ സമയം ഏകദേശം മൂന്ന് മണിക്കൂര്‍ വര്‍ധിച്ചെന്ന് പഠനം പറയുന്നു. കുട്ടികള്‍ സമൂഹമാധ്യമങ്ങളിലും വീഡിയോ ഗെയിമുകളിലും ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തണം. നടക്കാന്‍ പോകുമ്പോള്‍ കുട്ടികളെ കൂടെ കൂട്ടിയും മറ്റും ശീലം മാറ്റിയെടുക്കണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക