മോസ്കോ: യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ വിമര്‍ശിച്ച് കവിത ചൊല്ലിയ റഷ്യന്‍ കവിയെ ഏഴുവര്‍ഷത്തെ തടവിനു വിധിച്ച് കോടതി. ആര്‍ട്യോം കമര്ദീനെയാണ് വ്യാഴാഴ്ച മോസ്കോയിലെ ട്വെര്‍സ്കോയി ജില്ലാകോടതി ശിക്ഷിച്ചത്. ദേശസുരക്ഷയ്ക്ക് വെല്ലുവിളി, വിദ്വേഷപരാമര്‍ശം തുടങ്ങിയ കുറ്റങ്ങളാണ് കമര്ദീനുമേല് ചുമത്തിയത്.
എതിര് ശബ്ദങ്ങളെ നിശബ്ദമാക്കാനായി പുടിന് സ്വീകരിക്കുന്ന നടപടികളെ കുറിച്ച് ഇതിനു മുന്‍പും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. വിയോജിപ്പുകളെ നിശ്ശബ്ദമാക്കാനുള്ള പുടിന് ഭരണകൂടത്തിന്റെ കഠിനനടപടികളില് ഏറ്റവും ഒടുവിലത്തേതാണിത്. 2022 സെപ്റ്റംബറില്‍ മോസ്കോയിലെ ഡൗണ്ടൗണില് പ്രശസ്ത കവി വ്ളാദിമിര്‍ മയാകോവ്സ്കിയുടെ പ്രതിമയ്ക്ക് സമീപം നടന്ന തെരുവുപരിപാടിയിലാണ് തന്റെ യുദ്ധവിരുദ്ധകവിത അവതരിപ്പിച്ചത്.
അന്ന് പരിപാടിയില്‍ പങ്കെടുത്ത് കവിത ഏറ്റുചൊല്ലിയ യെഗോര്‍ ഷ്റ്റ്വോബ എന്നയാളെയും കോടതി അഞ്ചുവര്‍ഷം തടവിനുശിക്ഷിച്ചു. കോടതിവിധി അപമാനകരമാണെന്ന് കമര്‍ദീന്റെ ഭാര്യ അലക്സാണ്ട്ര പൊപ്പോവ പ്രതികരിച്ചു. 2022 ഫെബ്രുവരി 22 മുതല്‍ കഴിഞ്ഞമാസംവരെ യുക്രൈന്‍യുദ്ധത്തെ വിമര്‍ശിച്ചതിന് 19,847 പേരാണ് റഷ്യയില്‍ അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക