മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡിന്റെ വകഭേദമായ ജെഎന്‍.1 ന്റെ 19 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍. പൂനെയിലാണ് ജെഎന്‍.1 ന്റെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ജെഎന്‍.1 കേസുകളുടെ എണ്ണം 29 ആയി ഉയര്‍ന്നു. ശനിയാഴ്ച വരെ, മഹാരാഷ്ട്രയില്‍ ജെഎന്‍.1 സബ് വേരിയന്റിന്റെ 10 കേസുകളാണ് ഉണ്ടായിരുന്നത്.
താനെ, പൂനെ, അകോല നഗരങ്ങളിലും പൂനെ, സിന്ധുദുര്‍ഗ് ജില്ലകളിലുമാണ് വൈറസ് കേസുകള്‍ കണ്ടെത്തിയത്. അതേസമയം, ഞായറാഴ്ച ഇന്ത്യയില്‍ 841 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഇത് കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടയില്‍, പൊതുജനാരോഗ്യ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ജില്ല തിരിച്ചുള്ള ഇന്‍ഫ്ലുവന്‍സ പോലുള്ള അസുഖങ്ങളും കഠിനമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും നിരന്തരം നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്ത് നിലവില്‍ സജീവ കേസുകളുടെ എണ്ണം 3,997ല്‍ നിന്ന് 4,309 ആയി ഉയര്‍ന്നു. വൈറസ് ബാധ മൂലം രാജ്യത്ത് മൂന്ന് പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളം, കര്‍ണാടക, ബിഹാര്‍ എന്നിവിടങ്ങളിലാണ് കോവിഡ് മരണമുണ്ടായത്. ശനിയാഴ്ച, ഇന്ത്യയില്‍ 743 പുതിയ കോവിഡ് 19 കേസുകളും ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക