തൃശൂര്‍: തൃശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. ഹൈക്കോടതി ദേവസ്വംബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്നും കോടതി പറഞ്ഞു.
അതുപോലെ ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പൂരം ദിവസങ്ങളില്‍ ബന്ധപ്പെട്ടവരെല്ലാം ഇത് അര്‍ഹിക്കുന്ന ഗൗരവത്തോടെ പാലിക്കണമെന്നും ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്, ജി.ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പൂരത്തിന് ആചാരവിരുദ്ധമായ സംഭവങ്ങളുണ്ടായെന്നു ചൂണ്ടിക്കാണിച്ച് തൃശൂര്‍ സ്വദേശി കെ.നാരായണന്‍കുട്ടി ഹര്‍ജി നല്‍കിയിരുന്നു. തെക്കേ ഗോപുരനടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളിയെന്നും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കിടക്കുന്നുവെന്നുമുള്ള മാധ്യമവാര്‍ത്തയില്‍ ഹൈക്കോടതി സ്വമേധയ കേസെടുക്കുകയും ചെയ്തിരുന്നു. ഈ രണ്ടു കേസുകള്‍ പരിഗണിച്ചാണ് ഹൈകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക