കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) ഈ അധ്യയന വർഷം മുതൽ ഓൺലൈനായി നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. പരീക്ഷ സമയബന്ധിതമായും കൂടുതൽ കാര്യക്ഷമമായും നടത്താനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
ജെഇഇ മാതൃകയിലാണ് പരീക്ഷാ രീതിയില്‍ മാറ്റം വരുത്തുന്നത്. ചോദ്യങ്ങൾ സജ്ജീകരിക്കൽ, അച്ചടി, ഗതാഗതം, ഒഎംആർ അടയാളപ്പെടുത്തൽ, മൂല്യനിർണ്ണയം എന്നിവ ഉൾപ്പെടുന്ന നിലവിലെ പരീക്ഷാ നടത്തിപ്പ് ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് കീം പരീക്ഷ ഓൺലൈനായി നടത്താനുള്ള തീരുമാനം. ഇതുസംബന്ധിച്ച നിർദേശം പ്രവേശന പരീക്ഷാ കമ്മീഷണർ സർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരുന്നു.
എൻജിനീയറിങ് വിദ്യാഭ്യാസത്തിനു പ്രസക്തമായ പൊതുവായതും വിഷയാധിഷ്ഠിത കഴിവുകൾ പരിശോധിക്കുന്നതുമായ ഒറ്റപ്പേപ്പർ ഉണ്ടാകുക, പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) ടെസ്റ്റ് ആയി നടത്തുക തുടങ്ങിയവയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ.
കാര്യക്ഷമത, വഴക്കം, കുറഞ്ഞ പേപ്പർ ഉപഭോഗം, കാര്യക്ഷമമായ മൂല്യനിർണ്ണയം, വേഗത്തിലുള്ള ഫല പ്രോസസിങ് എന്നിവയുൾപ്പെടെ നേട്ടങ്ങൾ സി.ബി.ടി മോഡിനുള്ളതായും ശുപാർശ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ശുപാർശകൾ പരിഗണിച്ച് പ്രൊഫഷണൽ ബിരുദ കോഴ്സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷ ഓൺലൈനായി നടത്താൻ അനുമതി നൽകുകയായിരുന്നെന്ന് മന്ത്രി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക