കൊച്ചി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പ്രതിയായ അര്‍ജ്ജുനെ വെറുതെ വിട്ടതിനെതിരായ സർക്കാരിന്റെ അപ്പീൽ ആണ് ഫയലിൽ സ്വീകരിച്ചത്. പ്രതിക്ക് കോടതി നോട്ടീസ് അയച്ചു.
അര്‍ജുനെ വെറുതെ വിട്ട വിധി റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. പ്രതി വണ്ടിപ്പെരിയാര്‍ ചുരക്കുളം സ്വദേശി അര്ജുന് സുന്ദറിനെ വെറുതെ വിട്ട കട്ടപ്പന അഡീഷണല്‍ സെഷന്‍സ് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
പ്രതിയുടെ വിശദീകരണം കൂടി കേട്ട ശേഷമായിരിക്കും വിശദമായ വാദത്തിലേക്ക് കടക്കുക. കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. പ്രധാനപ്പെട്ട ചില ആരോപണങ്ങൾ കീഴ്ക്കോടതിക്കെതിരെ സർക്കാർ ഉന്നയിച്ചിരുന്നു.
കേസിലെ വസ്തുതകളും തെളിവുകളും വിലയിരുത്തുന്നതില്‍ കോടതിക്ക് പിഴവു സംഭവിച്ചെന്നും ശാസ്ത്രീയമായ തെളിവുകള്‍ വിലയിരുത്തിയില്ലെന്നും അപ്പീലില്‍ സര്‍ക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക