കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ സംഭവത്തിലെ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ആരോപണത്തില്‍ പരാതി നിലനില്‍ക്കില്ലെന്ന ലോകായുക്ത ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ആരോപണം. ആര്.എസ് ശശികുമാറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ദുരിതാശ്വാസ നിധിയില്‍ നിന്ന് മാനദണ്ഡങ്ങള്‍ ലംഘിച്ച് രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയെന്നാണ് ആര്.എസ് ശശികുമാറിന്റെ പരാതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. പണം അനുവദിച്ചതിലെ നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായെന്ന് വിലയിരുത്തിയ ലോകായുക്ത സെക്ഷന്‍ 14 പ്രകാരം ഡിക്ലറേഷന്‍ നല്‍കാനുള്ള തെളിവുകള്‍ ഇല്ലെന്നായിരുന്നു വ്യക്തമാക്കിയത്.
പരാതി ലോകായുക്തയുടെ അധികാരപരിധിയിലേ വരില്ലെന്ന് പറഞ്ഞാണ് ഉപലോകായുക്തമാരായ ബാബു മാത്യു പി ജോസഫും ഹാറൂണ്‍ അല്‍ റഷീദും ഹര്‍ജി തള്ളിയത്. ഈ ഉത്തരവുകള്‍ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ സ്റ്റേ ചെയ്യണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിടുണ്ട്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും യഥേഷ്ടം അഴിമതി നടത്താന്‍ വന്ധീകരിച്ച ലാകായുക്തയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക