തൊടുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി എൻഐഎയുടെ പിടിയിലായി. അധ്യാപകൻ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയായ അശമന്നൂർ നൂലേലി മുടശ്ശേരി സവാദ് (38)ആണ് എൻഐഎയുടെ പിടിയിൽ ആയത്.
സംഭവം നടന്ന് 13 വർഷത്തിനുശേഷമാണ് ഒന്നാം പ്രതി സവാദ് കണ്ണൂരിൽ നിന്ന് പിടിയിലായത്. കണ്ണൂരിൽ പിടിയിലായ പ്രതിയെ കൊച്ചിയിൽ നിന്നുള്ള പ്രത്യേക യൂണിറ്റ് എത്തി കസ്റ്റഡിയിലെടുത്തു. മതനിന്ദ ആരോപിച്ച് 2019 ജൂലൈ നാലിലാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസർ ആയിരുന്ന ടിജെ ജോസഫിന്റെ കൈ വെട്ടിയത്.
കേസിലെ മറ്റ് പ്രതികളായ സജിൽ, നാസർ, നജീബ് ,നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയ്യൂബ് എന്നിവരെ എൻഐഎ കോടതി ശിക്ഷിച്ചിരുന്നുവെങ്കിലും ഒന്നാം പ്രതിയായ സവാദിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. നേപ്പാൾ, മലേഷ്യ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ദുബായ് എന്നിവിടങ്ങളിൽ ഇയാൾക്കായി തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
കേസിലെ 9, 11, 12 പ്രതികളായ നൗഷാദ് ,മൊയ്തീൻ കുഞ്ഞ്, അയ്യൂബ് എന്നിവർക്ക് മൂന്നുവർഷം വീതം തടവ് ശിക്ഷയും സജിൽ, എംകെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയും ആണ് കോടതി വിധിച്ചിരുന്നത്. 42 ഓളം പേർ പ്രതിചേർക്കപ്പെട്ട കേസിന്റെ അന്വേഷണം 2011 ലാണ് എൻഐഎ ഏറ്റെടുത്തത്.
കേസിൽ ഭീകരവാദ പ്രവർത്തനം തെളിഞ്ഞതായി വ്യക്തമാക്കിയ എൻ ഐ എ കോടതി ഭീകര പ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശം വയ്ക്കൽ, ഒളിവിൽ പോകൽ, വാഹനത്തിന് നാശം വരുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക