കൊച്ചി: കെ-ഫോണ്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് ഹൈക്കോടതിയില്‍. പദ്ധതിയുടെ കരാര്‍ നല്‍കിയതിലും ഉപകരാര്‍ നല്‍കിയതിലും അഴിമതി നടന്നെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് നാഴികക്കല്ലാകേണ്ട പദ്ധതി കൈമാറിയത് യോഗ്യത ഇല്ലാത്തവര്‍ക്കാണെന്നും പദ്ധതി നടപ്പാക്കുന്നതില്‍ വലിയ കാലതാമസം ഉണ്ടായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനം കഴിഞ്ഞ് ഏഴ് മാസം പിന്നിടുമ്പോഴും കെ ഫോണ്‍ സൗജന്യ കണക്ഷനില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച സൗജന്യ കണക്ഷന് മൂന്നിലൊന്ന് പോലും ഇതുവരെ കൊടുത്ത് തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനായിരുന്നു കെ ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം.
പദ്ധതിയിലൂടെ 20 ലക്ഷം പേര്‍ക്കാണ് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് ലക്ഷ്യമിട്ടത്. 14,000 പേരെ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തു. ഉദ്ഘാടന സമയത്ത് 2,105 വീടുകളില്‍ കണക്ഷന് എത്തിയെങ്കിലും ഏഴ് മാസത്തിനിപ്പുറം സൗജന്യ കണക്ഷന് ഉപയോഗിക്കുന്നത് 3,715 വീടുകളില്‍ മാത്രമാണ്. ആദ്യഘട്ട സൗജന്യ കണക്ഷന് ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനകം എന്ന വാക്ക്, ഏഴ് മാസമായിട്ടും പാലിക്കാന്‍ കെ ഫോണിന് ഇതുവരെ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക