ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മൂടൽ മഞ്ഞ് മൂലം വ്യോമയാന ഗതാഗതം പ്രതിസന്ധിയിലായ സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎ.
ബോർഡ് ചെയ്യാൻ പറ്റാതിരിക്കുക, വിമാനങ്ങളുടെ കാലതാമസം, വിമാനങ്ങളുടെ റദ്ദാക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ കമ്പനികൾ യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങളാണ് മാർഗനിർദേശങ്ങളിൽ പറയുന്നത്.
മൂന്നു മണിക്കൂറിനപ്പുറം വൈകാൻ സാധ്യതയുള്ളതോ വൈകുന്നതോ ആയ വിമാനങ്ങൾ എയർലൈനുകൾ റദ്ദാക്കിയേക്കും എന്ന് സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയറിൽ (എസ്ഒപി) ഡിജിസിഎ പറയുന്നു. എല്ലാ എയർലൈനുകളും ഉടൻ തന്നെ എസ്ഒപി പാലിക്കണമെന്ന് ഡിജിസിഎ അറിയിച്ചിട്ടുണ്ട്.
വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകളുടെ കാലതാമസത്തെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്നും എസ്ഒപിയിൽ പറഞ്ഞിട്ടുണ്ട്.
എയർലൈനിന്റെ ബന്ധപ്പെട്ട വെബ്സൈറ്റിലോ ബാധിതരായ യാത്രക്കാർക്ക് മെസേജ്, വാട്സാപ്പ്, ഇമെയിൽ എന്നിവ വഴിയോ മുൻകൂറായി വിവരം അറിയിക്കണം.
വിമാനത്താവളങ്ങളില്‍ കാത്തിരിക്കുന്ന യാത്രക്കാർക്ക് ഫ്ലൈറ്റ് കാലതാമസത്തെക്കുറിച്ചുള്ള അപ്ഡേറ്റ് ചെയ്ത വിവരങ്ങൾ പ്രദർശിപ്പിക്കണം.
ഒപ്പം വിമാനത്തിന്റെ കാലതാമസത്തെക്കുറിച്ച് യാത്രക്കാരോട് ഉചിതമായ രീതിയിൽ ആശയവിനിമയം നടത്താനും തുടർച്ചയായി മാർഗനിർദേശം നൽകാനും എയർപോർട്ടുകളിലെ എയർലൈൻ സ്റ്റാഫിന് ബോധവൽക്കരണം നൽകണം.
മൂടൽ മഞ്ഞ് കാരണം ഡൽഹി കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ എക്സിലൂടെ വ്യക്തമാക്കിയിരുന്നു.
വെല്ലുവിളി നിറഞ്ഞ ഇത്തരം സന്ദർഭങ്ങളില്‍ വിമാനത്തിലെ അനിയന്ത്രിതമായ പെരുമാറ്റങ്ങൾ അനുവദിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക