തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് തിരിച്ചടി. മഹുവയ്ക്ക് എംപി എന്ന നിലയിൽ അനുവദിച്ച സർക്കാർ ബംഗ്ലാവ് ഒഴിയണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശത്തിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എംപി എന്ന നിലയിലാണ് സർക്കാർ ബംഗ്ലാവ് അനുവദിച്ചത് എന്നും ആ പദവി നഷ്ടമായതോടെ അവിടെ തുടരാൻ സാധിക്കില്ലെന്നും ഹർജി തള്ളിക്കൊണ്ട് ഡൽഹി ഹൈക്കോടതി പറഞ്ഞു.
ഡിസംബറിൽ ചോദ്യത്തിന് കോഴ ആരോപണ കേസിൽ ലോക്സഭയിൽ നിന്നും പുറത്താക്കപ്പെട്ട ശേഷം രണ്ടാം തവണയാണ് മഹുവ ബംഗ്ലാവിൽ തുടരണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. എംപി സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട മഹുവയ്ക്ക് സർക്കാർ ബംഗ്ലാവിൽ കഴിയാൻ യാതൊരുവിധ അവകാശവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് ഒഴിപ്പിക്കൽ നോട്ടീസ് അയക്കുകയും ജനുവരി നാലിന് ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനെതിരെയാണ് മഹുവ കോടതിയെ സമീപിച്ചത്. പണം നൽകി ആറുമാസം വരെ താമസിക്കാൻ അസാധാരണമായ സാഹചര്യങ്ങളിൽ നിയമമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് അയച്ച ആദ്യ നോട്ടീസിന് മഹുവ മറുപടി നൽകാത്തതിനെ തുടർന്ന് ജനുവരി 11ന് വീണ്ടും നോട്ടീസ് അയച്ചിരുന്നു.
മഹുവ ബംഗ്ലാവ് ഒഴിയാതിരിക്കാൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടി കഴിഞ്ഞ ചൊവ്വാഴ്ച ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് വീണ്ടും നോട്ടീസ് അയച്ചു. ഇതിനെ തുടർന്നാണ് മഹുവ വീണ്ടും ഹൈക്കോടതിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക