ഭോപ്പാല്‍: ഹണിമൂണിന് ഗോവയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്കി അയോധ്യയിലേക്കും വാരണാസിയിലേക്കും കൊണ്ടുപോയ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. യാത്ര കഴിഞ്ഞ് മടങ്ങിയെത്തി പത്തുദിവസം കഴിഞ്ഞാണ് യുവതി ഭോപ്പാല്‍ കുടുംബകോടതിയില്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്തത്.
താനും ഭര്‍ത്താവും ഐ.ടി. മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ വിദേശത്തേക്കാണെങ്കില്‍ പോലും യാത്ര ചെയ്യുന്നതിന് പണം തടസമല്ലെന്നും യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍, ഹണിമൂണ്‍ യാത്ര ഇന്ത്യയ്ക്കുള്ളില്‍ മതിയെന്ന് ഭര്‍ത്താവ് വാശിപിടിക്കുകയായിരുന്നു എന്നും യുവതി പറയുന്നു.
വിവാഹ മോചന പരാതിയില്‍ പറയുന്നത് പ്രകാരം, മാതാപിതാക്കളെ വിട്ട് ദൂരേക്ക് മാറിനില്‍ക്കാനാവില്ല എന്ന കാരണത്താല്‍ വിദേശത്തേക്ക് പോകാന്‍ കഴിയില്ല എന്നും പകരം ഗോവയിലേക്കോ ദക്ഷിണേന്ത്യയിലെ യാത്ര പോകാമെന്നും ഭര്‍ത്താവ് സമ്മതിച്ചു. എന്നാല്‍ ഭാര്യയെ അറിയിക്കാതെ അയോധ്യയിലേക്കും വാരണാസിയിലേക്കും വിമാനടിക്കറ്റ് ബുക്ക് ചെയ്തു.
യാത്രയുടെ തലേദിവസമാണ് ഭര്‍ത്താവ് ഇതേപ്പറ്റി ഭാര്യയെ അറിയിച്ചത്. തല്കാലം പ്രശ്നങ്ങള്‍ക്ക് മുതിരാതെ യുവതി ഭര്‍ത്താവിനൊപ്പം യാത്ര പോകാന്‍ സമ്മതിച്ചു.
എന്നാല്‍ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ തന്നെ യുവതി വിവാഹമോചനത്തിനായുള്ള നിയമനടപടികളിലേക്ക് നീങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക