എസ്എഫ്ഐ പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് റോഡിലിരുന്ന് പ്രതിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. ഒരു ഒറ്റ വരി പോസ്റ്റിലൂടെയാണ് മന്ത്രി ഗവർണർക്കെതിരെ പരിഹാസവുമായി രംഗത്തുവന്നത്. നാരങ്ങാ സോഡയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് “റോഡിലെ ചൂടിന് സോഡാ നാരങ്ങ ബെസ്റ്റാ” എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് മണിക്കൂറുകളോളം റോഡിൽ കസേരയിട്ട് പ്രതിഷേധിച്ച ഗവർണർക്കെതിരെയാണ് വി ശിവൻകുട്ടിയുടെ പരിഹാസം എന്നത് വ്യക്തമാണ്. ഗവർണർ മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് എന്നും സമരങ്ങളും പ്രതിഷേധവും സ്വാഭാവികമാണെന്നും പ്രതിഷേധത്തെ മറ്റൊരു ഗവർണറും കാണിക്കാത്ത വെറും ഷോ എന്നും വിളിച്ചായിരുന്നു ശിവൻകുട്ടി ഇന്ന് മാധ്യമങ്ങളോട് സംസാരിച്ചത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ കൊല്ലത്തുവച്ച് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് നാടകീയമായ സംഭവവികാസങ്ങൾ ഉണ്ടായത്. കാറിൽ നിന്നിറങ്ങിയ ഗവർണർ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ക്ഷുഭിതനായി പാഞ്ഞടുക്കുകയും പോലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കാതെ വാഹനത്തിൽ കയറില്ല എന്ന് ശഠിച്ചുകൊണ്ട് സമീപത്തെ ചായക്കടയുടെ മുന്നിൽ കസേരയിട്ട് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക