കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കാൻ കേന്ദ്ര തീരുമാനം. കൊല്ലത്ത് ഗവർണർക്ക് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനും നാടകീയ രംഗങ്ങൾക്കും പിന്നാലെയാണ് കേന്ദ്രസർക്കാർ ഗവർണർക്ക് സുരക്ഷ ഒരുക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ആരിഫ് മുഹമ്മദ് ഖാന്റെ നേരിട്ടുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നടപടി എടുത്തതായി രാജ്ഭവനെ അറിയിച്ചത്.
ഏറ്റവും ഉയർന്ന ഇസഡ് പ്ലസ് സുരക്ഷ നിലവിൽ കേരളത്തിലെ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എസ്എഫ്ഐ പ്രതിഷേധത്തിനിടെ ഫോണിൽ വിളിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് ഗവർണർ പരാതി അറിയിക്കുകയും കഴിഞ്ഞ കുറച്ചുനാളുകളായി എസ്എഫ്ഐക്കാർ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കുകയും ചെയ്തതിന് പിന്നാലെ ഗവർണറുടെ പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് ആഭ്യന്തരമന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാർ മാത്രമാണ് എസ്എഫ്ഐക്കാരെന്നും പോലീസിന് ഇവിടെ യാതൊരുവിധ റോളുമില്ല എന്നും പറഞ്ഞ് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നിരുന്നു. ജാമ്യമില്ല വകുപ്പ് പ്രകാരം 17 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതിന്റെ എഫ്ഐആർ കൈവശമുണ്ട് എന്നും ഇത് കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക