ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്രശോഭ കൈവരുന്നത് എന്നും ഒരു ഇന്ത്യൻ ചലച്ചിത്രതാരത്തെ പത്മഭൂഷൻ, പത്മവിഭൂഷൻ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കിൽ അതിൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതിൽ തർക്കമില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
1998 ല് പത്മശ്രീ കിട്ടിയ മമ്മൂട്ടി കാൽനൂറ്റാണ്ടിനിപ്പുറവും അവിടെത്തന്നെ നിൽക്കുകയാണ് എന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു. പത്മ പുരസ്കാരത്തിന് എന്നേ അർഹനായ പി ഭാസ്കരൻ മാഷിന്റെയും ഒഎൻവിയുടെയും സമകാലികനായ ശ്രീകുമാരൻ തമ്പിയുടെ പേര് എന്താണ് പുരസ്കാര പട്ടികയിൽ ഇല്ലാത്തത് എന്നും അദ്ദേഹം ചോദിക്കുന്നു.
ഇന്ത്യ എന്ന മനോഹരവും ഗംഭീരവുമായ സങ്കല്പത്തെ കൂടുതൽ ഉജ്ജ്വലമാക്കുന്നത് ആകണം രാജ്യം നൽകുന്ന ആദരം എന്ന് ഓർമ്മിപ്പിച്ച അദ്ദേഹം ടിപത്മനാഭൻ, സാനു മാഷ്, സി രാധാകൃഷ്ണൻ, സാറ ജോസഫ്, സജിത ശങ്കർ, സുജാത മോഹൻ, എം എൻ കാരിശ്ശേരി, നെടുമുടി വേണു, ഡോ എം വി പിള്ള, ദീപൻ ശിവരാമൻ, ഡോ വി എസ് വിജയൻ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളിൽ നിന്ന് ഇപ്പോഴും പത്മപുരസ്കാരങ്ങൾ അകന്നു നിൽക്കുകയാണ് പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പുരസ്കാര ജേതാക്കൾക്ക് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക