കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെ എം എം നേതാവുമായ ഹേമന്ത് സോറനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. നേരത്തെ അറിയിച്ചത് അനുസരിച്ച് ഉച്ചയ്ക്ക് ഒന്നിന് റാഞ്ചിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യുന്നത്.
ജെഎം എമ്മിന്റെ എംഎൽഎമാർ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വീടിനു മുന്നിൽ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനൊടുവിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് സെക്ഷൻ 144 പ്രഖ്യാപിക്കുകയും പോലീസ്, സി ആർ പി എഫ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് വീടിനു മുൻപിൽ കർശന സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആദ്യം അയച്ച 8 സമൻസും അവഗണിച്ച സോറനെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ജനുവരി 20ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. സോറനെ തിരഞ്ഞ് രണ്ടാമത്തെ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഡൽഹിയിലെ വീട്ടിലെത്തി എങ്കിലും കണ്ടെത്താൻ ആയിരുന്നില്ല. 48 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ അദ്ദേഹം റാഞ്ചിയിൽ പറന്നിറങ്ങുകയായിരുന്നു. മൂന്ന് കള്ളപ്പണ കേസുകളാണ് സോറനെതിരെ ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വ്യാജരേഖ ചുമച്ച് 2020- 22 കാലഘട്ടത്തിൽ ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതലയിലിരിക്കെ സൊറൻ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ട കരാർ നേടി എന്നിവയെല്ലാമാണ് സോറനെതിരെ ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ. കണക്കിൽ പെടാത്ത 36 ലക്ഷം രൂപയും ബിഎംഡബ്ലിയു കാറും തിങ്കളാഴ്ച സോറന്റെ ഡൽഹിയിലെ വസതിയിൽ നടത്തിയ തിരച്ചിലിൽ ഇഡി കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക