സംസ്ഥാനത്തെ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇനി മുതൽ ആധാർ കാർഡ് നിർബന്ധം. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ കൈവശം ആധാർ കാർഡ് ഇല്ലെങ്കിൽ ആയിരം രൂപ പിഴയായി ഈടാക്കുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ കൈവശം ആധാർ കാർഡ് ഉണ്ട് എന്ന് ഉറപ്പാക്കേണ്ടത് ബോട്ട് ഉടമയുടെ ചുമതലയാണെന്നും സഭയിൽ കെ കെ രമയുടെ ചോദ്യത്തിന് മന്ത്രി സജി ചെറിയാൻ രേഖാമൂലം മറുപടി. ഒറിജിനൽ ആധാർ കാർഡ് തന്നെ കൈവശം വയ്ക്കണമെന്നും ആധാർ കാർഡ് നഷ്ടപ്പെട്ടവർക്ക് UIDAI വെബ്സൈറ്റിൽ നിന്ന് ഇ ആധാർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ് എന്നും രാജ്യസുരക്ഷാ മുൻനിർത്തിയാണ് ഈ സുപ്രധാന തീരുമാനം എടുക്കുന്നത് എന്നും മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതിചെയ്ത് ഇതിനായുള്ള വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.
അതേസമയം ഹൈപ്പവർ കമ്മിറ്റി രൂപീകരിച്ച ശബരിമല മാസ്റ്റർ പ്ലാനിന്റെ പദ്ധതികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ സഭയിൽ അറിയിച്ചു. യഥാർത്ഥ ഭക്തന്മാർ ആരും മാലയൂരിയോ തേങ്ങയുടച്ചോ ശബരിമലയിൽ ദർശനം നടത്താതെ പോയിട്ടില്ലെന്നും കപട ഭക്തരാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നും ബോധപൂർവ്വം കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമം നടന്നതായും മന്ത്രി പറഞ്ഞു.
സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് വരുത്തി തീർക്കാനുള്ള ശ്രമം ശബരിമലയിൽ നടന്നതായും ശബരിമലയെ തകർക്കാനുള്ള വ്യാജ പ്രചരണങ്ങൾ നടക്കുന്നതായും മന്ത്രി പറഞ്ഞു. ശബരിമലയിൽ വെള്ളവും ഭക്ഷണവും വേണമെന്ന് ആവശ്യപ്പെട്ട് ചിലർ സമരം ചെയ്യുന്നത് കണ്ടെന്നും പക്ഷേ അവരുടെ മുദ്രാവാക്യം മുഖ്യമന്ത്രിക്ക് എതിരായിരുന്നുവെന്നും അത്തരം സമരക്കാരുടെ ലക്ഷ്യമെന്തെന്ന് മനസ്സിലാക്കാമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക