പഴനിയിലെ മുരുക ക്ഷേത്രത്തിൽ സത്യവാങ്മൂലം ഇല്ലാതെ ആ ഹിന്ദുക്കൾക്ക് പ്രവേശനം നൽകാൻ ആകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രത്തിലെ അഹിന്ദുക്കളുടെ പ്രവേശനം സംബന്ധിച്ച നിർദ്ദേശം മദ്രാസ് ഹൈക്കോടതി തമിഴ്നാട് സർക്കാരിനും സംസ്ഥാന ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോമെന്റ് വകുപ്പിനും നൽകിയിട്ടുണ്ട്.
ക്ഷേത്രത്തിൽ എത്തുന്നവർ ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് വേണം പ്രവേശിക്കാനെന്നും ക്ഷേത്രം വിനോദസഞ്ചാര കേന്ദ്രം അല്ലെന്നും മദ്രാസ് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. വിശ്വാസിയാണെന്ന് സത്യവാങ്മൂലം സമർപ്പിച്ചെങ്കിൽ മാത്രമേ അഹിന്ദുക്കൾക്ക് ദർശനം അനുവദിക്കാൻ ആകൂ എന്ന് നിർദ്ദേശിച്ച കോടതി ഹിന്ദു ദൈവവിശ്വാസി അല്ലാത്തവർക്കും അഹിന്ദുക്കൾക്കും ക്ഷേത്രദർശനം അനുവദിക്കില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം വിലക്കുന്നത് സംബന്ധിച്ച ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ നീക്കം ചെയ്തത് ചോദ്യം ചെയ്ത പഴനി സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. മറ്റ് സമുദായങ്ങളെ പോലെ ഹിന്ദുക്കൾക്കും മറ്റ് ഇടപെടലുകൾ ഇല്ലാതെ ആചരിക്കാൻ അവകാശം ഉണ്ടെന്നും ക്ഷേത്രം പിക്നിക്ക് സ്പോട്ടുകളെല്ലെന്നും പറഞ്ഞ ജസ്റ്റിസ് ശ്രീമതി ഹിന്ദുമതത്തിലും ആചാരങ്ങളിലും ക്ഷേത്രദൈവങ്ങളിലും വിശ്വസിക്കുന്നു എന്ന് രേഖാമൂലം ഉറപ്പുവാങ്ങിക്കൊണ്ട് അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാം എന്നും ഉത്തരവിട്ടു.
ക്ഷേത്രത്തിന്റെ നിയമങ്ങൾ, ആചാരങ്ങൾ എന്നിവ കർശനമായി പാലിച്ചുകൊണ്ട് ക്ഷേത്രപരിസരം പരിപാലിക്കണം എന്നും അഹിന്ദുക്കളുടെ പ്രവേശനം സംബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക