അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ കേരള ഹൈക്കോടതിയിലെ മുൻ ഗവ. പ്ലീഡർ അഡ്വ. പി.ജി. മനു കീഴടങ്ങി. നിയമസഹായം തേടിയെത്തിയ യുവതി നൽകിയ പീഡന പരാതിയെ തുടര്‍ന്ന് മനു ഒളിവിലായിരുന്നു. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതിയും, സുപ്രിംകോടതിയും തള്ളിയിരുന്നു. ഹൈക്കോടതിയിലെ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനാണ് അഡ്വ.പി.ജി.മനു.
കീഴടങ്ങാൻ സുപ്രീംകോടതി പത്തുദിവസത്തെ സമയം നൽകിയിരുന്നു. മനുവിന്റെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കാലതാമസമില്ലാതെ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ നിയമസഹായം തേടിയെത്തിയ യുവതിയെ പലതവണയായി മനു പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. പരാതിക്കാരിയുമായുള്ള ബന്ധം സമ്മതത്തോടെയായിരുന്നുവെന്ന് മനുവിനുവേണ്ടി മുതിർന്ന അഭിഭാഷകൻ വി. ഗിരി ആരോപിച്ചു. എന്നാൽ, മനു അധികാരസ്ഥാനത്തായിരുന്നു എന്നത് പരിഗണിക്കണമെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞു.
തൊഴിൽമേഖലയിലുള്ള തന്റെ ശത്രുക്കൾ കെട്ടിച്ചമച്ച കേസാണിതെന്നും കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതില്ലെന്നുമാണ് ഹർജിക്കാരന്റെ വാദം. മുൻകൂർജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് അഡ്വ. എം.ആർ. അഭിലാഷ് വഴി മനു സുപ്രീംകോടതിയെ സമീപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക