ബന്ദിപ്പൂരിൽ ചെരിഞ്ഞ തണ്ണീർ കൊമ്പന്റെ മരണത്തിൽ കർണാടക വനവകുപ്പിന് ഗുരുതര വീഴ്ച ഉണ്ടായതായി കണ്ടെത്തൽ. തണ്ണീർ കൊമ്പൻ ഗുരുതരമായ പെല്ലറ്റ് ആക്രമണത്തിന് വിധേയനായിട്ടുണ്ടെന്നും മരണശേഷം ഉള്ള പരിശോധനയിൽ കണ്ടെത്തി.
ശരീരത്തിൽ ഉണ്ടായ പഴുപ്പ് പല ഇടങ്ങളിലേക്കും പടർന്നിട്ടുണ്ടെന്നും ഹൃദയാഘാതത്തിന് പുറമേ അണുബാധയെ തുടർന്ന് ശ്വാസകോശത്തിന്റെ ശേഷി കുറഞ്ഞതുമാണ് ആനയുടെ മരണത്തിന് കാരണമായത് എന്നുമാണ് വിലയിരുത്തൽ. കർണാടകയിലെ തോട്ടങ്ങളിൽ ഇറങ്ങിയപ്പോഴാകാം ആന ഗുരുതരമായി പെല്ലറ്റ് ആക്രമണത്തിന് വിധേയനായത്.
തണ്ണീർ കൊമ്പൻ കേരള അതിർത്തിയിലേക്ക് കടന്ന വിവരം ഔദ്യോഗികമായി അറിയിച്ചില്ല, റേഡിയോ കോളർ സിഗ്നൽ വിവരങ്ങൾ ലഭിച്ചില്ല തുടങ്ങി ആനയുടെ വിഷയത്തിൽ കർണാടക വനവകുപ്പിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. തണ്ണീർ കൊമ്പന് ഹാസനിൽ നിന്ന് പിടികൂടി മൂലഹള്ള ഭാഗത്ത് വിടുന്നത് ജനുവരി 16നാണെന്നും അന്ന് തന്നെ റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിട്ടു എന്നുമാണ് കർണാടക വനവകുപ്പ് നൽകുന്ന വിശദീകരണം.
അവിടെനിന്നും നാഗർഹോള വഴി തോൽപ്പെട്ടിയിലേക്ക് എത്തിയ ആന അവിടെനിന്ന് തലപ്പുഴ വഴി എടവകയിലേക്കും മാനന്തവാടി നഗരത്തിലേക്കും എത്തുകയായിരുന്നു. എന്നാൽ ആന കേരളത്തിന്റെ വനാതിർത്തി കടന്ന വിവരം കർണാടക വനംവകുപ്പ് കേരളത്തെ അറിയിച്ചില്ല.
മാനന്തവാടിയിൽ ഇറങ്ങിയതിന്റെ തലേദിവസം തലപ്പുഴ ഭാഗത്തും തിരുനെല്ലി സർവാണി ഭാഗത്തും ആനയെ കണ്ട വിവരം നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചിരുന്നെങ്കിലും സർവ്വ സന്നാഹവും ഉപയോഗിച്ച് ആനയെ വനത്തിലേക്ക് അയക്കാൻ കഴിയാത്തത് വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന വിദഗ്ധസമിതി അടുത്ത ദിവസം തന്നെ വയനാട്ടിലേക്ക് എത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. തണ്ണീർ കൊമ്പന്റെ മരണത്തിൽ കർണാടക വനം വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക