വയനാട്: വന്യമൃഗ ശല്യം രൂക്ഷമാകുന്നതിനെതിരെ സർക്കാർ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇന്ന് കർഷക സംഘടനകള്‍ ആഹ്വനം ചെയ്ത ഹർത്താല്‍ തുടങ്ങി. വൻ പ്രതിഷേധമാണ് ആനയെ പിടികൂടാൻ വൈകുന്നതില്‍ ഉയരുന്നത്. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടർ ഇന്ന് അവധി നല്‍കിയിട്ടുണ്ട്.
അതേസമയം മാനന്തവാടിയില്‍ ആളെ കൊന്ന കാട്ടാനയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും. മണ്ണുണ്ടി കോളനിക്ക് സമീപം ചെമ്പകപ്പാറ വനത്തില്‍ പുലർച്ചെ അഞ്ചരയോടെ ബേലൂർ മഗ്നയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി.
ഇന്നത്തേയും ദൗത്യം നാല് കുങ്കിയാനകളുടെ സഹായത്തോടെ തന്നെയാവും. ഏറുമാടം കെട്ടി മരത്തിന് മുകളിലിരുന്നും ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കും. റേഡിയോ സിഗ്നലുകള്‍ കൃത്യമായി ലഭിക്കാത്തതും ഒരാള്‍പൊക്കത്തിലുള്ള കുറ്റിക്കാടുകളും ആനയെ മയക്കുവെടി വെക്കുന്നതിന് തിരിച്ചടിയാണ്.
200 അംഗ ദൗത്യസേനയെയാണ് മിഷൻ ബേലൂർ മഗ്നയ്ക്കു വേണ്ടി നിയോഗിച്ചിട്ടുള്ളത്. ദൗത്യ സംഘം 10 ടീമായി പിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തും. മയക്കുവെടി വെച്ചാല്‍ ആനയെ മുത്തങ്ങയിലേക്ക് മാറ്റും. കർണാടക വനത്തിലേക്ക് കടക്കാതിരിക്കാനും ശ്രമം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക