കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടെ മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിവാകരന് ആണ് (55) മരിച്ചത്. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് നേരത്തെ മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ് നാല് പേരില്‍ ഒരാളാണ് ദിവാകരന്. അപകടത്തില്‍ മൊത്തം 16 പേര്‍ക്കാണ് പരിക്കേറ്റത്. മറ്റുള്ളവര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാവിലെ പുതിയകാവ് ചൂരക്കാട് ഭാഗത്ത് സ്ഫോടകവസ്തുക്കള്‍ ശേഖരിച്ച് വച്ചിരുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടക വസ്തുക്കള്‍ വാഹനത്തില്‍ നിന്ന് പടക്കപ്പുരയിലേക്ക് എടുത്തുവെയ്ക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. കൂടുതല്‍ പരിശോധനകള്‍ ഇന്നും തുടരും.
അതേസമയം തൃപ്പൂണിത്തുറയില്‍ പടക്കസംഭരണശാലയില്‍ ഉഗ്രസ്ഫോടനമുണ്ടായ സംഭവത്തില്‍ അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തിങ്കളാഴ്ച രാത്രി നാല് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ട്രഷറര്‍ സത്യന്, ജോയിന്റ് സെക്രട്ടറി എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. രാത്രി എട്ടരയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഘാടക സമിതി അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരില്‍ പലരും ഒളിവിലാണ്.
തൃപ്പൂണിത്തുറ തെക്കുംഭാഗത്തെ പടക്കസംഭരണശാലയിലേക്ക് എത്തിച്ച വന്‍പടക്കശേഖരം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. ഒരാള്‍ സംഭവത്തിന് പിന്നാലെയും മറ്റൊരാള്‍ ചികിത്സയിലായിരിക്കെയുമാണ് മരിച്ചത്. മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. ഇതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സമീപത്തെ 45 ഓളം വീടുകള്‍ക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായതായും ഒരു കിലോമീറ്റര്‍ അകലെ വരെ സ്ഫോടന ശബ്ദം കേട്ടതായും നാട്ടുകാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക