മോസ്കോ: റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനുമായ അലക്സി നവാല്‍നി ജയിലിൽ വെച്ച് അന്തരിച്ചതായി അധികൃതര്‍ അറിയിച്ചു. ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അന്ത്യം.
യമലിലെ ഫെഡറല്‍ പെനിറ്റന്‍ഷറി സര്‍വ്വീസ് പ്രസ്താവനയിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. ജയിലിലൂടെ നടക്കുകയായിരുന്ന അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീണെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്നുമാണ് ജയില്‍ അധികൃതര്‍ അറിയിക്കുന്നത്.
മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് റഷ്യൻ കുറ്റാന്വേഷണ വിഭാഗം അറിയിച്ചു.
അഭിഭാഷകനായിരുന്ന നവൽനി 2008 മുതലാണ് റഷ്യൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്. പുടിന്റേയും റഷ്യന്‍ഭരണകൂടത്തിന്റേയും അഴിമതിക്കഥകള്‍ ബ്ലോഗിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ചായിരുന്നു നവാല്‍നി പൊതുരംഗത്ത് സജീവമായത്.
പിന്നീട് രാഷ്ട്രീയത്തിലിറങ്ങി. തുടര്‍ന്ന് വിവിധ കേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്തെങ്കിലും നവാല്‍നി പുടിനെതിരെവിമര്ശനം തുടരുകയും ഇദ്ദേഹത്തിന് ജനപിന്തുണയേറുകയും ചെയ്തു.
2020-ല്‍ വിഷപ്രയോഗത്തിലൂടെ നവാല്‍നിയെ കൊലപ്പെടുത്താന്‍ ശ്രമം നടന്നെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നു. വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു. വിവിധ കുറ്റങ്ങൾ ആരോപിക്കപ്പെട്ട് 19 വർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു.
2021 ഫെബ്രുവരിയിൽ അറസ്റ്റിലായ അദ്ദേഹം വിവിധ കേസുകളുടെ പേരിൽ, മോസ്കോയിൽനിന്ന് 235 കിലോമീറ്റർ അകലെ മെലെഖോവിൽ തടവിൽ കഴിയുകയാണ്.
അഴിമതിവിരുദ്ധപോരാട്ടത്തിലൂടെ റഷ്യയിൽ ലക്ഷക്കണക്കിന് അനുയായികളെ സൃഷ്ടിച്ച അദ്ദേഹത്തെ ‘പുട്ടിൻ ഏറ്റവും ഭയക്കുന്ന ആൾ’ എന്നാണ് വാൾ സ്ട്രീറ്റ് ജേണൽ വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക