തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിൽ തർക്കം. യോഗത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആ ബിന്ദുവും വി സിയുമായി തർക്കം നടന്നു. സെർച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന് ഇടത് അംഗം യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസായെന്നും യോഗം അവസാനിച്ചെന്നും മന്ത്രി പറഞ്ഞതോടെ ഇതിനെ എതിർത്ത് വി സി മോഹനൻ കുന്നുമ്മൽ രംഗത്തുവരികയായിരുന്നു.
‘വിസിയെ തിരഞ്ഞെടുക്കാനുള്ള സെനറ്റ് കമ്മിറ്റി യോഗത്തിലേക്ക് നോമിനിയെ സെലക്ട് ചെയ്യുക എന്ന ഒറ്റ ഉദ്ദേശത്തോടെ നിലവിലെ വിസിയാണ് യോഗം വിളിച്ച് ചേർത്തത്. ഈ യോഗത്തിലാണ് നാടകീയ രംഗം അരങ്ങേറിയത്. ഇതനുസരിച്ച് ഞങ്ങൾ യോഗത്തിൽ പങ്കെടുത്ത് നോമിനേഷൻ നൽകിയെങ്കിലും ഒരു വിഭാഗം സെനറ്റ് അംഗങ്ങൾ ഇതിനെ എതിർത്തുകൊണ്ട് പ്രമേയം പാസാക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇത്തരത്തിലുള്ള യോഗങ്ങളിൽ പ്രമേയം അവതരിപ്പിക്കാൻ പാടില്ലെന്ന് നിയമമുണ്ട്. എന്നാൽ, ഇവിടെ അവതരിപ്പിക്കാത്ത പ്രമേയം അവതരിപ്പിച്ചുവെന്ന് പറഞ്ഞ് അത് പാസാക്കാൻ
മന്ത്രി ആവശ്യപ്പെടുകയും ചെയ്തു. യുഡിഎഫ് അംഗങ്ങളുടെ ഇരിപ്പിടത്തിൽ മൈക്ക് പോലും നിഷേധിച്ചു. ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ സർവകലാശാലയുടെ യശസ് നശിപ്പിക്കാനും ഭരണം സ്തംഭിക്കാനുമുള്ള സാഹചര്യം ഉണ്ടാകരുത്. സർവകലാശാലയുടെ വിദ്യാഭ്യാസ താൽപ്പര്യങ്ങൾക്കെതിരായിട്ടുള്ള നിലപാടാണ് സർക്കാരും ഗവർണറും സ്വീകരിക്കുന്നത്.’- എം വിൻസന്റ് എംഎൽഎ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക