കോഴിക്കോട്: ജില്ലയിലെ നെടുമണ്ണൂരിൽ ഹോമം നടത്തിയതിനെ തുടർന്ന് അടച്ചുപൂട്ടിയ എൽ പി സ്കൂൾ ഇന്ന് തുറക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്കൂൾ മാനേജറുടെ മകൻ രുധീഷിന്റെ നേതൃത്വത്തിൽ സ്കൂളിൽ പൂജ നടത്തിയത്.
വൻപ്രതിഷേധം ഉണ്ടായതിനു പിന്നാലെ സ്കൂൾ അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു. സ്കൂളിൽ ചട്ടലംഘനം ഉണ്ടായെന്ന് AEO റിപ്പോർട്ട് നൽകിയിരുന്നു. ഇത് സംബന്ധിച്ച് ഇന്ന് ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് സ്കൂൾ നാളെ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.
സർവ്വകക്ഷി യോഗത്തിൽ നിന്നും സ്കൂൾ മാനേജർ വിട്ടുനിന്നു. കുന്നുമ്മൽ AEO വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും ആർക്കെങ്കിലുമെതിരെ ഇതുമായി ബന്ധപ്പെട്ട് നടപടി വേണമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചൊവ്വാഴ്ച രാത്രി സ്കൂൾ മാനേജരുടെ മകൻ രുധീഷിന്റെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് നടത്തിയ പൂജയിൽ സ്കൂളിലെ ഒരു അധ്യാപികയും പങ്കെടുത്തു.
രാത്രി 8 മണിയോടെ സ്കൂൾ കോമ്പൗണ്ടിനകത്ത് വാഹനങ്ങൾ കണ്ട നാട്ടുകാർ സ്കൂളിലെത്തി പരിശോധന നടത്തിയപ്പോഴാണ് പ്രധാനാധ്യാപികയുടെ മുറിയിലും മറ്റ് രണ്ടു മുറികളിലും ആയി പൂജ നടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. വിവരമറിഞ്ഞ് എത്തിയ സിപിഎം പ്രവർത്തകർ സംഭവത്തിൽ പ്രതിഷേധിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക