ആരോഗ്യനില വഷളായതിനെത്തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെ ശ്വാസതടസം നേരിട്ടതിനെ തുടർന്നാണ് മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ വർഷം ജൂണിലാണ് ബംഗളൂരു സ്ഫോടന കേസിലെ 31 മത്തെ പ്രതിയായ മഅദനിക്ക് സുപ്രീംകോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. തുടർന്ന് കേരളത്തിലെത്തിയ മഅദനി എറണാകുളത്ത് ചികിത്സയ്ക്കായി താമസിച്ചു വരികയായിരുന്നു. ബംഗളൂരു വിട്ടു പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്തു കളഞ്ഞാണ് മഅദനിയുടെ ജന്മസ്ഥലമായ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീം കോടതി മഅദനിക്ക് അനുമതി നൽകിയത്.
കൊല്ലം ജില്ലയിലെ അൻവാർശേരിയിൽ അദ്ദേഹത്തിന്റെ മാതാവിനെയും പിതാവിനെയും സന്ദർശിച്ച ശേഷമാണ് ചികിത്സയ്ക്കായി മഅദനി എറണാകുളത്ത് താമസമാക്കിയത്. എറണാകുളത്ത് വെച്ച് ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മഅദനിയെ ഡോക്ടർമാരടങ്ങുന്ന വിദഗ്ധസംഘം പരിശോധിച്ചു വരികയാണ്.
കൊല്ലത്തിന് പുറത്തേക്ക് ചികിത്സയ്ക്കായി വേണമെങ്കിൽ പോലീസ് അനുമതിയോടെ പോകാമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ആരോഗ്യവസ്ഥ മോശമായതിനാൽ ഡയാലിസിസ് നിർദ്ദേശിച്ചിരുന്നുവെങ്കിലും ചെയ്യാൻ സാധിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക