സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളത്തിൽ പരീക്ഷകൾ നടത്തുന്നതിനും പണമില്ല. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്തുന്നതിനായി പണമില്ലാത്ത സാഹചര്യത്തിൽ സ്കൂളുകളുടെ ദൈനംദിന ആവശ്യത്തിന് ഉള്ള പണം പരീക്ഷകൾ നടത്തുന്നതിനായി ഉപയോഗിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ഇത്തരത്തിൽ സ്കൂളുകൾ ചെലവാക്കുന്ന പണം സർക്കാരിൽ നിന്ന് ലഭിക്കുന്ന മുറയ്ക്ക് സ്കൂളുകൾക്ക് തിരികെ നൽകുമെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിന് കഴിഞ്ഞവർഷം 21 കോടി രൂപയും വിഎച്ച്എസ്ഇ പരീക്ഷ നടത്തിപ്പിന് 11 കോടി രൂപയും എസ്എസ്എൽസി ഐടി പരീക്ഷയ്ക്ക് 12 കോടി രൂപയും ആണ് ചെലവ് വന്നിരുന്നത്.
പരീക്ഷ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും സ്കൂളുകളുടെ ദൈനംദിന ചിലവുകൾക്കുള്ള പി ഡി അക്കൗണ്ടിൽ നിന്ന് പണമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സർക്കാരിന് കത്ത് നൽകിയിരുന്നു. പണം ലഭിക്കുന്ന മുറക്ക് തിരികെ നിക്ഷേപിക്കണമെന്ന വ്യവസ്ഥയിൽ ഇപ്പോൾ ഇതിന് അനുമതി നൽകി ഉത്തരവിറക്കി ഇരിക്കുകയാണ് സർക്കാർ.
44 കോടി രൂപ പൊതുവിദ്യാഭ്യാസ വകുപ്പിന് 2022- 23 അധ്യയന വർഷം പരീക്ഷ നടത്തിപ്പിന് ചെലവായതിൽ കുടിശ്ശിക നിലനിൽക്കുന്നതിനിടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക