കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതിൽ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറുന്നതിനാണ് കോടതി നിർദ്ദേശിച്ചത്.
അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകണമെന്ന അതിജീവിതയുടെ ഹർജി പരിഗണിച്ച് റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ ആവശ്യപ്പെട്ട കോടതി പക്ഷേ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന പ്രതി ദിലീപിന്റെ ആവശ്യം അംഗീകരിച്ചില്ല.
ജില്ല സെഷൻസ് ജഡ്ജ് ആണ് മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ അനുമതിയില്ലാതെ പരിശോധിച്ചതിൽ അന്വേഷണം നടത്തുകയും റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തത്. ഇതാണ് ഇപ്പോൾ അതിജീവിതയ്ക്ക് നൽകാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
നേരത്തെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള അതിജീവിതയുടെ ആവശ്യം എറണാകുളം സെഷൻസ് കോടതി നിഷേധിച്ചതിന് പിന്നാലെ അതിജീവിത ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് വിചാരണ സമയത്തും അതിനുമുൻപും മൂന്നുതവണ പരിശോധിക്കപ്പെട്ടിട്ടുണ്ട്.
രാത്രിയിലാണ് മൂന്ന് പരിശോധനയും നടന്നത് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക