കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് വളരെ ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കാനാണ് സാധ്യത. 8 ജില്ലകൾക്ക് ഉയർന്ന താപനില മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പുതുക്കിയ താപനില മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറത്തിറക്കിയത്. 8 ജില്ലകളിൽ ഉയർന്ന താപനില അനുഭവപ്പെടുമെന്നാണ് പുതുക്കിയ മുന്നറിയിപ്പിൽ പറയുന്നത്. പുതുക്കിയ താപനില മുന്നറിയിപ്പ് പ്രകാരം കൊല്ലം, കോട്ടയം, പാലക്കാട്, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഫെബ്രുവരി 21നും 22നും കൊല്ലം കോട്ടയം പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ എറണാകുളം തൃശ്ശൂർ കോഴിക്കോട് കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലിസമയവും സൂര്യാഘാത സാധ്യത പരിഗണിച്ച് ഏപ്രിൽ 30 വരെ പുനക്രമീകരിച്ചിട്ടുണ്ട്. ലേബർ കമ്മീഷണറേറ്റാണ് താപനില ഉയരുന്ന സാഹചര്യത്തിൽ ജോലി സമയം പുനക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെ എട്ടു മണിക്കൂറായി നിചപെടുത്തിയിട്ടുണ്ട്.
പകൽ സമയങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്നു വരെ വിശ്രമം അനുവദിക്കാനും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മണിക്ക് ഷിഫ്റ്റ് അവസാനിക്കുന്ന രീതിയിൽ ജോലിസമയം ക്രമീകരിക്കാനും നിർദ്ദേശമുണ്ട്. വൈകിട്ട് മൂന്നുമണിക്ക് ഇത് പുനരാരംഭിക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രത്യേക ടീമുകൾ രൂപീകരിച്ച ദൈനംദിന പരിശോധന നടത്താനും ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസിസ്റ്റന്റ് ലേബർ ഓഫീസർ എന്നിവരുടെ നേതൃത്വം ഉറപ്പാക്കാനും നിർദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക