കൊല്ലം: കൊല്ലത്ത് സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു സ്കൂൾ വിദ്യാർഥികൾ മരിച്ചു. കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളാണ് ഇരുവരും.
ചിന്നക്കട ബംഗ്ലാവ് പുരയിടം ഷീജ ഡെയിലിൽ സേവ്യറിന്റെ മകൻ അലൻ സേവ്യർ, തിരുമുല്ലവാരം രാമേശ്വരം നഗർ അപ്പൂസ് ഡെയിലിൽ സജിയുടെ മകൻ ആൽസൻ എസ് വർഗീസ് എന്നിവരാണ് മരിച്ചത്.
വൈകിട്ട് ആശ്രാമം ശങ്കേഴ്സ് ആശുപത്രി റോഡിലായിരുന്നു അപകടം. കൊല്ലത്തു നിന്ന് തെങ്കാശിയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്. ബസിന് അടിയിൽപ്പെട്ട വിദ്യാർഥികളെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മോഡല്‍ പരീക്ഷയ്ക്കു ശേഷം സുഹൃത്തിന്റെ ജന്മദിനാഘോഷത്തില് പങ്കെടുത്ത് തിരികെ വരുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ കെഎസ്ആര്‍ടിസി തെങ്കാശി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിക്കുകയായിരുന്നു.
സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ബസ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും ബസിനടിയില്‍പ്പെട്ടു. ആല്‍സണ്‍ തല്‍ക്ഷണം മരിച്ചു. അലനെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
അലനാണ് സ്കൂട്ടര്‍ ഓടിച്ചത്. കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. ആല്‍സണിന്റെ സഹോദരന്: ബെസന്ത് എസ് വര്‍ഗീസ്. അലന്റെ സഹോദരന്: അഖില്‍ സേവ്യര്‍. ആല്‍സണിന്റെ സംസ്കാരം വ്യാഴാഴ്ച. അലന്റെ സംസ്കാരം പിന്നീട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക