കല്‍പ്പറ്റ: വയനാട്ടിലെ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന് ചേരും. രാവിലെ പത്തുമണിക്ക് കല്‍പ്പറ്റ കലക്ട്രേറ്റിലാണ് യോഗം. കേരളത്തിലെയും കാര്‍ണാടകത്തിലേയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തേക്കും.
റേഡിയോ കോളർ ഘടിപ്പിച്ച ആനകളെ കർണാടകം കേരളാ വനാതിർത്തിയിൽ തുറന്നു വിട്ടത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. വന്യമൃഗ ശല്യം ജില്ലയിൽ രൂക്ഷമായ സാഹചര്യത്തിലാണ് ഭൂപേന്ദർ യാദവ് യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ മന്ത്രി വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളും സന്ദർശിച്ചിരുന്നു.
അതേസമയം, വയനാട്ടിലെ വന്യജീവി സംഘർഷത്തെ തുടർന്ന് പുതിയ സിസിഎഫ് ചുമതലയേറ്റു. ഈസ്റ്റേൺ സർക്കിൾ സിസിഎഫ് കെ വിജയാനന്ദിനാണ് ചുമതല. വാർ റൂം ഉൾപ്പെടെ വൈകാതെ സജ്ജമാക്കും. സവിശേഷ അധികാരമുള്ള ഓഫീസറായിരിക്കും വയനാട് സിസിഎഫ്.
മാനന്തവാടി നോർത്ത് ഡിഎഫ്ഒ ഓഫീസ് ക്യാമ്പാണ് താത്കാലിക ഓഫീസാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗത്തിലായിരുന്നു തീരുമാനം. സിസിഎഫിന് കൂടുതൽ അധികാരം നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കാനും തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക