കുട്ടികളും സ്ത്രീകളും അടക്കം പതിനായിരക്കണക്കിന് പേർ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യവകുപ്പ്. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തിൽ ആക്ഷൻ പ്ലാനും ആരോഗ്യവകുപ്പ് രൂപീകരിച്ചിട്ടുണ്ട്.
പൊങ്കാല നടക്കുന്നതിന്റെ തലേന്നു മുതൽ പിറ്റേദിവസം പൊങ്കാല കഴിഞ്ഞ ഭക്തജനങ്ങൾ പോകുന്നതുവരെ ആരോഗ്യവകുപ്പിലെ ഡോക്ടർമാർ അടങ്ങിയ 10 മെഡിക്കൽ ടീമുകളെ ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കുന്നതാണെന്നും എന്തെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്ന പക്ഷം ആരോഗ്യവകുപ്പിന്റെ സേവനം തേടേണ്ടതാണ് എന്നും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.
ആരോഗ്യപരമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനുവേണ്ടി ജില്ലാതലത്തിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ചതായും ആരോഗ്യ മന്ത്രി പറഞ്ഞു. ഫെബ്രുവരി 26 വരെ തുടരുന്ന കൺട്രോൾറൂം തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കും എന്നും ഫെബ്രുവരി 25 പൊങ്കാല ദിവസം ക്ഷേത്രപരിസരത്ത് മെഡിക്കൽ ഓഫീസറിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനം നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
വിവിധ ടീമുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുള്ള ചുമതല തിരുവനന്തപുരം ജില്ല മെഡിക്കൽ ഓഫീസിലാണ് നൽകിയിരിക്കുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടുന്ന സെന്റർ ആയി തിരുവനന്തപുരം മെഡിക്കൽ കോളേജും നഗരപരിധിയിലുള്ള 16 അർബൻ ഹെൽത്ത് സെന്ററുകൾ പ്രാഥമിക ശുശ്രൂഷകൾ നൽകുന്ന ഫീൽഡ് ഹോസ്പിറ്റലുകളായും പ്രവർത്തിക്കും.
തീവ്രമമില്ലാത്ത സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന കണ്ടിജന്റ് സെന്ററുകൾ ആയി ഫോർട്ട് താലൂക്ക് ആശുപത്രി, നേമം താലൂക്ക് ആശുപത്രി, ജനറൽ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഐരാണിമുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രം, 10 സ്വകാര്യ ആശുപത്രികൾ എന്നിവ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
അടിയന്തര സാഹചര്യം നേരിടുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ 100 കിടക്കകളും പൊള്ളലേറ്റാൽ ചികിത്സയ്ക്കായി വാർഡ് 26ൽ 30 കിടക്കകളും ഒരുക്കും. 5 ഡോക്ടർമാരും സ്റ്റാഫ് നേഴ്സുമാരും അടങ്ങിയ ഐഎംഎയുടെ മെഡിക്കൽ ടീം പൊങ്കാല ദിവസം ആറ്റുകാൽ ക്ഷേത്ര പരിസരത്ത് വൈദ്യസഹായം നൽകുന്നതിനായി ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ശിശുരോഗ വിദഗ്ധൻ, സ്റ്റാഫ് നേഴ്സ്, നേഴ്സിങ് അസിസ്റ്റന്റ് എന്നിവരടങ്ങിയ മെഡിക്കൽ ടീം കുത്തിയോട്ടത്തിന് വ്രതം അനുഷ്ഠിക്കുന്ന കുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായം നൽകുന്നതിനായി പ്രവർത്തിച്ചു വരുന്നുണ്ട്. ഇതുകൂടാതെ നിരവധി ആരോഗ്യ സേവനങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക