കേന്ദ്രസർക്കാരിനെതിരെ ഗുരുതര ആരോപണവുമായി സമൂഹമാധ്യമം എക്സ് രംഗത്ത് വന്നു. കർഷക നേതാക്കളുടെയും കർഷക സമരവുമായും ബന്ധപ്പെട്ട അക്കൗണ്ടുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് ഇതിൽ വിശദീകരണവുമായി എക്സ് രംഗത്ത് വന്നത്. കർഷക നേതാക്കളുടെയും കർഷക സമരങ്ങളുമായും ബന്ധപ്പെട്ട പോസ്റ്റുകൾക്കും അക്കൗണ്ടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടു എന്നാണ് എക്സ് ആരോപിക്കുന്നത്.
അക്കൗണ്ടുകളും പോസ്റ്റുകളും നിയന്ത്രിക്കുന്നതിനായി പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകളും സർക്കാർ ചൂണ്ടിക്കാട്ടിയതായും ഇതിനായി സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചതായും എക്സ് അറിയിച്ചു. കേന്ദ്രസർക്കാറിന്റെ ഇത്തരം നടപടികളോട് വിയോജിക്കുന്നുവെന്ന് വ്യക്തമാക്കിയ എക്സ് ഇന്ത്യയിൽ മാത്രമേ ഈ അക്കൗണ്ടുകളും പോസ്റ്റുകളും തടഞ്ഞുവെക്കുകയുള്ളു എന്നും അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണം എന്നും പറഞ്ഞു.
സുതാര്യത ഉറപ്പാക്കുന്നതിന് ഇത്തരം കാര്യങ്ങൾ പരസ്യമാക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കിയ എക്സ് നിയമപരമായ നിയന്ത്രണങ്ങൾ മൂലം എക്സിക്യൂട്ടീവ് ഓർഡറുകൾ പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞു. ഇതിനു മുൻപ് കർഷക സമരം നടന്നപ്പോഴും ഇപ്പോൾ കർഷക സമരം നടന്നപ്പോഴും ചില അക്കൗണ്ടുകൾ റദ്ദാക്കിയ സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വിമർശനം ഉയരുന്നതിനിടെയാണ് ഇക്കാര്യത്തിൽ വ്യക്തതയുമായി എക്സ് രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക