കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള അന്തിമ ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍. ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ എട്ട് സീറ്റുകളില്‍ ഇന്ന് തീരുമാനമുണ്ടാകും. പ്രധാനമന്ത്രി പങ്കെടുക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അന്തിമ പട്ടിക അംഗീകരിക്കും.
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്, മുന്‍ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസ്, വി മുരളീധരന്, കുമ്മനം രാജശേഖരന് എന്നിവരും സംസ്ഥാന സംഘടന സെക്രട്ടറി കെ സുഭാഷും ഉള്‍പ്പെടുന്ന 5 അംഗ സംഘമാണ് ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായി എത്തിയിട്ടുള്ളത്.
തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് ഇന്ന് ആദ്യം പരിഗണിക്കുക.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേരാണ് തിരുവനന്തപുരത്ത് പ്രഥമ പരിഗണനയിലുള്ളത്. പത്തനംതിട്ടയില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയും ശോഭ സുരേന്ദ്രനും പി സി ജോര്‍ജും പട്ടികയിലുണ്ട്. ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിക്കായി കേന്ദ്രം ഉറച്ചു നിന്നാല്‍ പി സി ജോര്‍ജിന് നറുക്ക് വീഴും. എന്നാല്‍ ശ്രീധരന്‍പിള്ള സന്നദ്ധതയറിയിച്ച ഘട്ടത്തില്‍ ജോര്‍ജിന്റെ സാധ്യത പകുതിയായി ചുരുങ്ങി.
തൃശൂരില്‍ സുരേഷ് ഗോപി, ആറ്റിങ്ങല്‍ വി മുരളീധരന്, പാലക്കാട് സി കൃഷ്ണകുമാര്‍, എന്നിവര്‍ ഉറച്ച പേരുകളാണ്. കോഴിക്കോട് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ പേരിനാണ് പ്രാമുഖ്യമെങ്കിലും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്, മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ് എന്നിവരും പട്ടികയിലുണ്ട്.
മലപ്പുറത്ത് ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ള കുട്ടിയും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി സി അബ്ദുല്‍ സലാമും പരിഗണനയിലുണ്ട്. കാസര്‍കോട് പി കെ കൃഷ്ണദാസ്, രവീശ തന്ത്രി ഗുണ്ടാര്‍, മഹിള മോര്‍ച്ച ദേശീയ നിര്‍വാഹക സമിതി അംഗം അശ്വതി എന്നിവരും പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക