മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ രൂക്ഷ ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. 1300 കോടി രൂപയുടെ അഴിമതിയാണ് കോവിഡ് കാലത്ത് നടന്നത് എന്ന ആരോപണവുമായാണ് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയത്.
ഈ അഴിമതിക്ക് ഭരണകൂടം മറുപടി പറഞ്ഞില്ലെന്നും വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതിന് മറുപടി പറയേണ്ടി വരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സമ്പൂർണ്ണ അഴിമതിയാണ് കോവിഡ് കാലത്ത് നടന്നത് എന്നും കോവിഡ് പ്രതിരോധത്തിൽ മുൻപന്തിയിൽ ആണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചതായും 1300 കോടി രൂപ അഴിമതി നടത്തിയതിൽ മുഖ്യമന്ത്രി പിണറായിയും അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് എന്നും മുല്ലപ്പള്ളി ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് അന്വേഷണം ആരംഭിക്കേണ്ടതെന്നു പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ സംസ്ഥാനത്തെ അഴിമതികളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയാണെന്നും ആരോപിച്ചു. പിണറായി വിജയനു മുന്നിൽ അന്വേഷണ ഏജൻസികൾ മുട്ടുമടക്കുകയാണ് എന്നും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇവിടെ നിലനിൽക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് സിപിഐഎമ്മും ബിജെപിയും കൊടുക്കൽ വാങ്ങൽ രാഷ്ട്രീയമാണ് നടത്തുന്നതെന്ന് എല്ലാവർക്കും അറിയാമെന്നു പറഞ്ഞ അദ്ദേഹം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് അഴിമതികൾ പുറത്തുകൊണ്ടുവന്നതെന്നും പറഞ്ഞു. 20ൽ20 സീറ്റും വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക