വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സി എ അരുൺകുമാറിനെ മാവേലിക്കരയിൽ മത്സരിപ്പിക്കാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ധാരണയായി. ഉച്ചയ്ക്ക് ശേഷം ചേരുന്ന സംസ്ഥാന കൗൺസിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.
തൃശ്ശൂരിൽ സുരേഷ് ഗോപിക്കെതിരെ വിഎസ് സുനിൽകുമാറും വയനാട്ടിൽ രാഹുൽ ഗാന്ധിയെ നേരിടാൻ ആനിരാജയും തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും മത്സരിക്കും എന്നാണ് ലഭ്യമാകുന്ന വിവരം. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മാധ്യമങ്ങളെ കാണും.
മന്ത്രി പി പ്രസാദിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവുമാണ് സി എ അരുൺകുമാർ. മാവേലിക്കരയിൽ അരുൺ കുമാറിന്റെ പേരിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല എന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ പേരും ജില്ലാ കൗൺസിൽ നിർദ്ദേശിച്ചിരുന്നു എന്നുമാണ് അറിയാൻ സാധിക്കുന്നത്.
എക്സിക്യൂട്ടീവിൽ അരുൺകുമാറിന്റെ പേരിന് മുൻതൂക്കം ലഭിച്ചതിനാലാണ് മാവേലിക്കരയിൽ അദ്ദേഹം സ്ഥാനാർത്ഥിയായി എത്തുന്നത് എന്നാണ് വിവരം. മുതിർന്ന സിപിഐ നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരം സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് ഇതുവരെയും പൂർണ്ണ സമ്മതം അറിയിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക