കേരളത്തിലെ പശ്ചാത്തല വികസന മേഖലയിൽ കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ വലിയ കുതിച്ചുചാട്ടം സാധ്യമായിട്ടുണ്ട് എന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പാലക്കാട് ജില്ലയിലെ തരൂർ മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ സമഗ്ര വികസന മുൻനിർത്തി 2020- 21 സാമ്പത്തിക വർഷത്തെ സംസ്ഥാന സ്പെഷ്യൽ പാക്കേജിൽ നിന്നും അഞ്ചു കോടി രൂപ അനുവദിച്ച് ബി എം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ച തച്ചനടി- പ്ലാഴി റോഡിന്റെ പൂർത്തീകരണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുന്ന വേളയിലാണ് മന്ത്രിയുടെ പരാമർശം.
ഗ്രാമീണ മേഖലയിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളും ദേശീയ സംസ്ഥാനപാതകളും നവീകരിക്കപ്പെടുകയാണെന്നും ഓരോ നിയോജകമണ്ഡലത്തിലും ഈ മാറ്റങ്ങൾ നമുക്ക് കാണാൻ സാധിക്കുമെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ദേശീയപാത വികസനത്തിലൂടെ സംസ്ഥാനത്തെ പശ്ചാത്തല വികസനത്തിന്റെ ഹബ്ബാക്കി മാറ്റുക എന്ന സർക്കാർ നയം ഏറ്റവും ഫലപ്രദമായി നടപ്പാക്കാനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
13 ജില്ലകളിലൂടെ കടന്നുപോകുന്ന 1200 ഓളം കിലോമീറ്റർ വരുന്ന മലയോര ഹൈവേ യാഥാർത്ഥ്യമാകാൻ പോവുകയാണെന്നും 2025 അവസാനമാകുന്നതോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 45 മീറ്റർ ആറുവരിപ്പാത കൂടി പൂർത്തിയാക്കാൻ ആകുമെന്നും മന്ത്രി അറിയിച്ചു. മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ കാർഷിക ടൂറിസം മേഖലയിൽ വലിയ കുതിപ്പിന് തന്നെ ഇത് കാരണമാകും എന്നും മന്ത്രി കൂട്ടിച്ചേർത്തു.
9 ജില്ലകളിലൂടെ കടന്നുപോകുന്ന 600 ഓളം കിലോമീറ്റർ വരുന്ന തീരദേശ ഹൈവേ ഉടൻതന്നെ യാഥാർത്ഥ്യമാകും എന്നും നിയോജകമണ്ഡലത്തിൽ ഇതുവരെ മുന്നോട്ടു വച്ചിട്ടുള്ള വികസന നിർദ്ദേശങ്ങളിൽ ക്രിയാത്മകമായ എല്ലാ നിർദ്ദേശങ്ങൾക്കും പരിപൂർണ്ണ പിന്തുണ നൽകി പൊതുമരാമത്ത് ടൂറിസം വകുപ്പ് കൂടെയുണ്ടാകുമെന്നും മന്ത്രി ഉറപ്പു നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക