പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അസഭ്യ പരാമർശം നടത്തിയതിൽ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. വിവാദം തന്നെ ഏറെ വേദനിപ്പിച്ചു എന്നും മര്യാദ വേണ്ടേ എന്നത് അല്പം കടുപ്പിച്ചു ചോദിച്ചതാണെന്നും സുധാകരൻ പറഞ്ഞു.
മര്യാദ വേണം എന്നത് ദേഷ്യം വരുമ്പോൾ താൻ സ്ഥിരമായി പറയാറുള്ളതാണ് എന്നും ഇന്നുവരെ എത്ര പ്രകോപനവും ദേഷ്യവും ഉണ്ടായാലും ഞാൻ ഉപയോഗിക്കാത്ത ഒരു വാക്കാണ് താൻ ഉപയോഗിച്ചു എന്ന് പറയുന്നതെന്നും തന്റെ സഹപ്രവർത്തകരോട് സ്റ്റാഫിനോട് കുടുംബത്തോട് നിങ്ങൾക്കത് ചോദിക്കാം എന്നും സുധാകരൻ പറഞ്ഞു.
സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ താൻ അസഭ്യം പറഞ്ഞു എന്നു പറയുന്ന ഭാഗം താൻ കേട്ടെന്നും ‘മര്യാദ വേണ്ടേ’ എന്ന വാചകം കുറച്ച് കടുപ്പിച്ചു പറഞ്ഞപ്പോൾ പാതിവഴിയിൽ അത് എന്റെ സഹപ്രവർത്തകർ തടഞ്ഞതാണെന്നും അപ്പോൾ അത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ഒരു അസഭ്യ വാക്കാണോ എന്ന് സംശയമുണ്ടാക്കി എന്നും അദ്ദേഹം പറഞ്ഞു.
തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരുപാട് ആരോപണങ്ങൾ തനിക്കെതിരെ ഉയർന്നിട്ടുണ്ടെങ്കിലും അതൊന്നും വിശദീകരിക്കാൻ പോയിട്ടില്ലെന്നും എന്നാൽ ഇത് കെപിസിസി പ്രസിഡന്റിന്റെ മേൽ നിൽക്കുന്ന ആരോപണമാണെന്നും കെ സുധാകരൻ എന്ന വ്യക്തിയുടെ മേൽ മാത്രം നിൽക്കുന്ന ആരോപണമല്ല എന്നും സുധാകരൻ പറഞ്ഞു.
സിപിഎം നിയന്ത്രണത്തിലുള്ള ചാനലും മറ്റൊരു ചാനലും ചേർന്നാണ് ആദ്യം ഈ വിവാദം സൃഷ്ടിച്ചത് എന്നും മാധ്യമപ്രവർത്തനം മാത്രമല്ല രാഷ്ട്രീയ പ്രവർത്തനം കൂടിയാണ് അവർ നടത്തുന്നത് എന്നും സുധാകരൻ ആരോപിച്ചു. വ്യാജവാർത്ത ക്കെതിരെ മുൻപും നിയമപരമായ പോരാട്ടം നടത്തിയിട്ടുണ്ടെന്നും ഇത്തവണയും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പറഞ്ഞ അദ്ദേഹം കണ്ണൂർ സീറ്റിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക