ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം അടുത്ത മാസം നടപ്പിലാക്കുമെന്ന് റിപ്പോർട്ട്. പൗരത്വത്തിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കേന്ദ്രം സജ്ജമാക്കി. സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലില്ലാതെ പൗരത്വം നല്‍കാനാണ് ഈ നീക്കം.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായാണ് റിപ്പോർട്ട്. എൻഡിടിവിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
പൗരത്വ ഭേദഗതി നിയമ(സിഎഎ)ത്തിനു കീഴിൽ പൗരത്വത്തിനുവേണ്ടി അപേക്ഷിക്കാനും അതിന്റെ തുടർനടപടികൾക്കും വേണ്ടിയുമാണ് ഓൺലൈൻ സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.
പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാർക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നൽകുക. രേഖകളില്ലാത്തവർക്ക് ദീർഘകാല വിസ നൽകുന്നതിന് ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരമുണ്ടാവുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2019 ഡിസംബർ 11-നാണ് പാർലമെന്റ് പൗരത്വനിയമം പാസാക്കിയത്. രാജ്യത്തിന്റെ മതേതര നിലപാടിന് വിരുദ്ധമായി മതം നോക്കി പൗരത്വം നൽകുന്ന നിയമത്തിനെതിരെ അന്ന് രാജ്യവ്യാപകമായി വൻ പ്രതിഷേധമുയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക