ഇടുക്കി: മൂന്നാറിൽ കൺട്രോൾ റൂം തുറക്കും. വന്യ ജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. വനം മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്തു.
വയനാട് മാതൃകയിൽ RRT സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം. മുഴുവൻ സമയ നിരീക്ഷണം ഏർപ്പെടുത്തും. ആനത്താരയിൽ ഡ്രോൺ ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും. പ്രശ്ന മേഖലയിൽ ഫോറസ്റ്റ്, പൊലീസ് സംയുക്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്തും.
വനം മേധാവി, ചീഫ് വൈൽഡ് ലൈഫ് വാഡൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഇനി ആനയുടെ ആക്രമണത്തിൽ ജീവനുകൾ പൊലിയാതിരിക്കാനുള്ള മുൻ കരുതലിന് വനം മന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
അതെസമയം, മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ ദിവസം യുവാവ് മരിച്ചു. കന്നിമല സ്വദേശി മണിയാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഒട്ടോയിൽ യാത്ര ചെയ്യുമ്പോഴാണ് കാട്ടാന അക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയ ശേഷം മണിയുൾപ്പടെയുള്ളവരെ ആശുപത്രിയിലെത്തിച്ചത്.
പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്.
ഓട്ടോയെ കുത്തി മറിച്ചിട്ട ഒറ്റയാൻ ഓട്ടോയിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക