ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വധശിക്ഷയില്ല. ഒന്നു മുതൽ 8 വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവ് ഹൈക്കോടതി ശിക്ഷ വിധിച്ചു. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന ഹർജി പരിഗണിച്ച ഹൈക്കോടതി പിഴത്തുക വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയും സർക്കാരും നൽകിയ ഹർജികളിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഒന്നു മുതൽ 8 വരെയുള്ള പ്രതികളെ കൂടാതെ 11ആം പ്രതിക്കും 20 വർഷം കഠിനതടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
ശിക്ഷയിൽ ഇളവുകളോ പരോളോ ലഭിക്കണമെങ്കിലും 20 വർഷം പൂർത്തിയാക്കണം. കേസിലെ ഒന്നാം പ്രതിയായ എം സി അനൂപിന് ജീവപര്യന്തം തടവു ശിക്ഷ ഉണ്ടായിരുന്നത് ഇരട്ട ജീവപര്യന്തമാക്കിയ കോടതി കേസിലെ പ്രതികളായ കെ കെ കൃഷ്ണൻ, ജ്യോതിബാബു എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.
ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണം, രോഗം, മാതാപിതാക്കളെ നോക്കൽ എന്നീ കാരണങ്ങളാണ് തങ്ങളെ വധശിക്ഷയ്ക്ക് വിധിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതികൾ കോടതിയെ ബോധിപ്പിച്ചത്. കേസിൽ തങ്ങളെ കുടുക്കിയതാണെന്നും തങ്ങൾ നിരപരാധികൾ ആണെന്നും വധശിക്ഷയ്ക്ക് വിധിക്കരുത് എന്നും പ്രതികൾ കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക