എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് ഓഡിയോകളെയും വീഡിയോകളെയും നേരിടാൻ ഹെൽപ്പ് ലൈൻ നമ്പർ അവതരിപ്പിച്ച് വാട്സ് ആപ്പ്. നേരത്തെ തെന്നിന്ത്യൻ താരം രശ്മിക മന്ദാനയടക്കം നിരവധി സൂപ്പർതാരങ്ങളുടെ ഡീപ്പ് ഫേക്ക് വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിച്ചത് വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പോലീസ് കാര്യക്ഷമമായി ഇടപ്പെട്ട് ഇതിന് കാരണക്കാരനായ കുറ്റവാളിയെ പിടികൂടുകയും ചെയ്തിരുന്നു. വ്യാജ പ്രചാരണങ്ങൾ തടയുന്നതിന്റെ ഭാഗമായി പുത്തൻ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുകയാണ് വാട്സ്ആപ്പ്. ഡീപ്പ് ഫേക്ക് ഓഡിയോകളെയും വീഡിയോകളെയും നേരിടുന്നതിനായി ഒരു ഹെൽപ്പ് ലൈൻ സേവനമാണ് വാട്സ്ആപ്പ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തിൽ മിസ് ഇൻഫർമേഷൻ കോംപാക്ട് അലൈൻസുമായി സഹകരിച്ചു കൊണ്ടാണ് വാട്സ്ആപ്പ് ഇത്തരത്തിൽ ഒരു പദ്ധതിയുമായി രംഗത്തുവരുന്നത്. വാട്സാപ്പിന്റെ ചാറ്റ് ബോട്ട് വഴി ഹെൽപ്പ് ലൈനിലേക്ക് പ്രവേശിക്കാൻ സാധിക്കുന്ന സേവനം മാർച്ച് മാസം മുതൽ ലഭ്യമായി തുടങ്ങും.
ഡീപ്പ് ഫീക്കുകളെ സംബന്ധിച്ച് വാട്സാപ്പിലൂടെ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ ഈ ഹെൽപ്പ് ലൈൻ നമ്പർ സഹായിക്കും. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വീഡിയോ ഡീപ്പ് ഫേക്ക് അനാലിസിസ് യൂണിറ്റ് പരിശോധിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യും.
അതേസമയം വാട്സ്ആപ്പ് ഹെൽപ് ലൈനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആദ്യഘട്ടത്തിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിൽ രാജ്യത്ത് ലഭ്യമാകുന്ന സേവനം ഭാവിയിൽ മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളിലും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക