സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മാർച്ച് ഒന്നിനാണ് സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിക്കുന്നത്. നാലു മുതൽ എസ്എസ്എൽസി പരീക്ഷകളും ആരംഭിക്കും.
ഇത്തവണ സംസ്ഥാനത്ത് 4,27,105 വിദ്യാർത്ഥികൾ ആണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഇവർക്കായി 2971 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഉത്തരക്കടലാസ് വിതരണം, ചോദ്യപേപ്പർ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായതായും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
കേരളത്തിൽ പരീക്ഷ എഴുതുന്ന കുട്ടികളെ കൂടാതെ 285 പേർ ലക്ഷദ്വീപിലും 536 കുട്ടികൾ ഗൾഫിലും പരീക്ഷ എഴുതുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്താകമാനം 4,41,213 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷ എഴുതുന്നത്. ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി 2016 പരീക്ഷാ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.
എസ്എസ്എൽസി പരീക്ഷകളോടൊപ്പം ടി എച്ച് എസ് എൽ സി, എ എച്ച് എസ് എൽ സി പരീക്ഷകളും മാർച്ച് നാലു മുതൽ ആരംഭിക്കും. 4,14,151 വിദ്യാർത്ഥികൾ ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷ എഴുതുമ്പോൾ 4,41,213 വിദ്യാർഥികളാണ് രണ്ടാംവർഷ പരീക്ഷ എഴുതുന്നത്.
പരീക്ഷ ഡ്യൂട്ടിക്കായി സംസ്ഥാനത്ത് ആകമാനം 27000 ത്തോളം അധ്യാപകരെയാണ് നിയോഗിച്ചിട്ടുള്ളത്. മൂല്യനിർണയം ഏപ്രിൽ ഒന്നിന് ആരംഭിച്ച മെയ് രണ്ടാം ആഴ്ച ഫലം പ്രഖ്യാപിക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കാലാവസ്ഥ കണക്കിലെടുത്ത് സ്കൂളുകളിൽ ഇതിന് വേണ്ട ക്രമീകരണങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.
സ്കൂളുകളിൽ കുടിവെള്ളം ഉറപ്പാക്കണം എന്നും ഹയർസെക്കൻഡറി അധ്യാപക സ്ഥലം മാറ്റത്തിന്റെ പശ്ചാത്തലത്തിലും പരീക്ഷ ഡ്യൂട്ടി മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടപ്പാക്കും എന്നും അധ്യാപകർക്ക് സർവീസ് ബ്രേക്ക് വരില്ല എന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക