കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം. തരം തിരിക്കാതെ കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. രണ്ടുസ്ഥലത്ത് തീപിടുത്തം ഉണ്ടായി. ഫയർഫോഴ്സ് സംഘം എത്തി തീയണക്കാൻ ശ്രമിക്കുകയാണ്. നാല് യൂണിറ്റ് സ്ഥലത്തുണ്ട്. തീയണച്ചു എന്നാണ് ഒടുവിലെ റിപ്പോർട്ട്.
ഉച്ചയ്ക്ക് 2.20 ന് പുഴയ്ക്ക് സമീപമാണ് ആദ്യ തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നുണ്ട്. നാല് ദിവസമായി മാലിന്യ കൂമ്പാരം പുകയുകയാണ്. പുക അണയ്ക്കാൻ 2 ഫയർ ഫോഴ്സ് യൂണിറ്റുകൾ 24 മണിക്കൂറും പ്ലാന്റിൽ തുടർന്നിരുന്നു. ഇതിനിടെയാണ് തീ വ്യാപിച്ചത്.
കഴിഞ്ഞവർഷം ഏകദേശം ഇതേസമയത്താണ് ബ്രഹ്മപുരം പ്ലാന്റിന് തീപിടിച്ചത്. ബ്രഹ്മപുരത്ത് നിന്ന് ഉയർന്ന പുക ജില്ലയെ വിഴുങ്ങി. ശ്വാസ തടസ്സവും തലകറക്കവും അനുഭവപ്പെട്ടവർ ചികിത്സ തേടി. ബ്രഹ്മപുരത്തുനിന്ന് ഉയർന്ന വിഷപ്പുക ഒരാഴ്ചയോളം ജനജീവിതം ദുസ്സഹമാക്കി. ചുമയും ശ്വാസതടസവുമായി പലരും നിത്യരോഗികളായി മാറിയ അവസ്ഥയുമുണ്ടായി.
110 ഏക്കർ സ്ഥലത്ത് 25 ഏക്കർ പ്രദേശത്താണ് തീ പടർന്നത്. മാലിന്യത്തിൽ നിന്ന് പുറപ്പെടുന്ന ഈഥെയ്ൻ, മീഥെയ്ൻ പോലെയുള്ള വാതകങ്ങളും തീപിടുത്തത്തിന് ആക്കം കൂട്ടുന്നുണ്ട്.
പുകപടലങ്ങൾ ഏറ്റവുമധികം ദുരിതം വിതയ്ക്കുന്നത് തൃപ്പൂണിത്തുറ, ഇരുമ്പനം പ്രദേശങ്ങളിലാണ്. ദിവസങ്ങളോളം ഈ പുക തങ്ങിനിൽക്കും. രോഗികളായവർക്കും കുട്ടികൾക്കും വലിയ ആരോഗ്യ പ്രശ്നങ്ങളും പുക ഉണ്ടാക്കുന്നുണ്ട്.
ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാത്തതാണ് എല്ലാ വർഷവും ഇവിടെ നിക്ഷേപിക്കുന്ന ചവറുകളിൽ തീപിടുത്തമുണ്ടാകാൻ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക