ലഷ്കറെ ത്വയ്ബ നേതാവ് അബ്ദുൽ കരീം തുണ്ടയെ വെറുതെവിട്ട് കോടതി. ടാഡ കോടതിയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി 1993ലെ ട്രെയിൻ സ്ഫോടന കേസിൽ തുണ്ടയെ വെറുതെ വിട്ടത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷിക ദിനത്തോടനുബന്ധിച്ചാണ് ട്രെയിൻ സ്ഫോടനം നടന്നത്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
1993 ഡിസംബർ ആറിനാണ് ലക്നൗ, കാൺപൂർ, ഹൈദരാബാദ്, സൂറത്ത്, മുംബൈ എന്നിവിടങ്ങളിൽ സ്ഫോടനം ഉണ്ടായത്. നിരവധി ബോംബ് സ്ഫോടന കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള തുണ്ട നിലവിൽ 1996 ലെ ബോംബ് സ്ഫോടന കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്.
അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി കൂടിയായ ഇയാൾ ബോംബ് നിർമാണത്തിൽ വിദഗ്ധനായിരുന്നതുകൊണ്ട് ‘ഡോ ബോംബ്’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജീവപര്യന്തം തടവ് ശിക്ഷയാണ് കേസിലെ മറ്റു രണ്ടു പ്രതികളായ ഇർഫാൻ, ഹമീദുദ്ദീൻ എന്നിവർക്ക് വിധിച്ചിട്ടുള്ളത്.
ഈ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് ഇരുവരുടെയും അഭിഭാഷകൻ അബ്ദുൽ റഷീദ് അറിയിച്ചു. ഇർഫാന്റെ ശരീരത്തിന്റെ എഴുപത്ശതമാനവും പക്ഷാഘാതത്തെ തുടർന്ന് തളർന്നിട്ടുണ്ട്. 17 വർഷം ഇർഫാനും 14 വർഷം ഹമീദുദ്ദീനും ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക