സൗദി ഫുട്ബോൾ പ്രോ ലീഗിനിടെ കാണികൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിന് സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോക്ക് വിലക്കും പിഴയും ശിക്ഷ. അൽ നസർ ക്ലബ്ബിന്റെ താരമായ റൊണാൾഡോക്ക് ഒരു മത്സരത്തിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വിലക്ക് കൂടാതെ 30,000 സൗദി റിയാൽ പിഴയും റൊണാൾഡോ നൽകണം.
ശിക്ഷ വിധിച്ച സൗദി പ്രോ ലീഗ് അച്ചടക്ക സമിതി ക്രിസ്ത്യാനോക്ക് നടപടിക്കെതിരെ അപ്പീൽ നൽകാൻ അവസരമില്ലെന്നും വ്യക്തമാക്കി. സൗദി ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി റൊണാൾഡോക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി ഫുട്ബോൾ പ്രോ ലീഗിനിടെ ‘മെസ്സി മെസ്സി’ എന്ന് ആർത്തുവിളിച്ച ആരാധകന് നേരെ ആയിരുന്നു ക്രിസ്ത്യാനോ അശ്ലീല ആഗ്യം കാണിച്ചത്.
സൗദി ഫുട്ബോൾ ഫെഡറേഷൻ അച്ചടക്കസമിതി പ്രഖ്യാപിച്ച അന്വേഷണത്തിൽ റൊണാൾഡോ കുറ്റക്കാരനാണ് എന്ന് കണ്ടെത്തുന്ന പക്ഷം മത്സരങ്ങളിൽ നിന്ന് താരത്തിന് മാറി നിൽക്കേണ്ടി വരും എന്ന് ഉറപ്പാണ്. എന്നാൽ എത്ര കളികളിൽ റൊണാൾഡോ പുറത്തിരിക്കേണ്ടിവരും എന്ന കാര്യത്തിൽ വ്യക്തതയില്ല. അൽനസർ സൗദിയിൽ വ്യാഴാഴ്ചയാണ് അടുത്ത മത്സരത്തിന് ഇറങ്ങുന്നത്. ഇതിനു മുൻപ് അന്വേഷണം പൂർത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക