വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ പ്രതികളായ എസ്എഫ്ഐക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോഴും നടക്കുന്നത് എന്നും എസ്എഫ്ഐയുടെ അഴിഞ്ഞാട്ടത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രോത്സാഹിപ്പിക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ കോളേജിലെ ഇടത് സംഘടന അധ്യാപകരും ഉൾപ്പെട്ടിട്ടുണ്ട് എന്നും ക്രിമിനൽ സംഘങ്ങളെ അഴിഞ്ഞാടാൻ വിടുന്നത് മുഖ്യമന്ത്രിയാണെന്നും സതീശൻ പറഞ്ഞു. ഗവൺമെന്റും സിപിഐഎമ്മും ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ പിന്തുണ നൽകുകയാണെന്ന് ആരോപിച്ച വി ഡി സതീശൻ കോളേജ് ഡീൻ വിഷയത്തിൽ പ്രതിയാകേണ്ട ആളാണെന്നും പറഞ്ഞു.
യുഡിഎഫും കോൺഗ്രസ്സും തങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന വിദ്യാർത്ഥി സംഘടനകളും ക്രിമിനലുകളെ ഒതുക്കാത്ത പക്ഷം സമരത്തിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴ് മാസമായി സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങിക്കിടക്കുകയാണ് എന്നും 13 ജില്ലകളിൽ നടത്തിയ ജനകീയ ചർച്ച സദസ്സുകളിലും ഉയർന്നു കേട്ടത് ഈ പരാതിയാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളിൽ പ്രചരിക്കുന്ന കനഗോലു റിപ്പോർട്ട് ശുദ്ധ അസംബന്ധമാണെന്നും അങ്ങനെ ഒരു റിപ്പോർട്ട് ഉണ്ടെങ്കിൽ താനും കെപിസിസി അധ്യക്ഷനുമെങ്കിലും കാണണ്ടേ എന്നും അദ്ദേഹം ചോദിച്ചു. നാക്കു പിഴ വന്നതൊക്കെയാണോ വാർത്ത എന്ന് ചോദിച്ച അദ്ദേഹം കന്റോൺമെന്റ് ഹൗസിലും മരപ്പട്ടിയുണ്ടെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക