വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത് വന്നു. സിദ്ധാർത് ആത്മഹത്യ ചെയ്ത സംഭവം സങ്കടവും ദേഷ്യവും ഉണ്ടാക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രിയുള്ള സംസ്ഥാനത്താണ് സംഭവം നടന്നത് എന്നും രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
ജോഡോ യാത്ര എന്ന് പറയുന്ന രാഹുൽ വയനാട്ടിൽ പോകണമെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ തനിക്ക് ഏത് സംസ്ഥാനവും ഒരുപോലെയാണെന്നും താൻ എവിടെ മത്സരിക്കണം എന്നത് തന്റെ നേതാക്കൾ തീരുമാനിക്കുമെന്നും കൂട്ടിച്ചേർത്തു. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ കൊലപാതകം ആത്മഹത്യയാക്കി മാറ്റിയെന്നും പ്രതികളെ കൽപ്പറ്റ സിപിഐഎം ഓഫീസിൽ സംരക്ഷിച്ചു എന്നും ആരോപിച്ച് രമേശ് ചെന്നിത്തലയും രംഗത്ത് വന്നു.
വിദ്യാർത്ഥിയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ടെന്നും കേരള കലാലയങ്ങളെ ഗുണ്ടാ കേന്ദ്രങ്ങൾ ആക്കുകയാണ് മാർക്സിസ്റ്റ് പാർട്ടി ചെയ്യുന്നത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ കോളേജിൽ ബൈക്ക് അപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥിയുടെ മാതാവ് ആത്മഹത്യ ചെയ്ത സംഭവത്തിലും പുനരന്വേഷണം നടത്തണമെന്നും സിപിഎം നേതാക്കൾ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തി ഇരിക്കുകയാണ് എന്നും നാളെ കോളേജ് സന്ദർശിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എസ്എഫ്ഐയിൽ ചേരാത്തതിന്റെ വൈരാഗ്യമാണ് സിദ്ധാർത്ഥിന്റെ പൈശാചിക കൊലപാതകത്തിൽ കലാശിച്ചത് എന്നും റാഗിംഗ് അല്ല നടന്നത് എന്നും കൊലപാതകം ആണെന്നും ആരോപിച്ച് കെസി വേണുഗോപാലും രംഗത്തുവന്നു. എസ്എഫ്ഐയെ ക്രിമിനൽ സംഘമാക്കി വളർത്തി ക്രിമിനലുകൾക്ക് എല്ലാം ഒത്താശയും ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നും മുഖ്യമന്ത്രിയെയും കേസിൽ പ്രതി ചേർക്കണം എന്നും കെ സി വേണുഗോപാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക