കലാലയ മുറ്റത്തേക്ക് ഒരിക്കൽ കൂടി പോകാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പഴയ സുഹൃത്തുക്കളെ കാണാനും അവരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാനും എല്ലാവർക്കും ഇഷ്ടവുമാണ്. പഴയ കലാലയ ജീവിതത്തിലെ സുഹൃത്തുക്കളുമായി നിരന്തരം വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ സംവദിക്കുന്ന ആളാണ് മെഗാസ്റ്റാർ മമ്മൂട്ടി.
പഴയ കലാലയ ഓർമ്മകൾ പുതുക്കുന്നതിനായി ചങ്ങാതിക്കൂട്ടത്തിനൊപ്പം ഒത്തുകൂടിയ മെഗാസ്റ്റാറിന്റെ ഗ്രൂപ്പ് ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. മഹാരാജാസ് കോളേജിലെ പഴയ ചങ്ങാതിക്കൂട്ടത്തിനൊപ്പമാണ് മമ്മൂട്ടിയും പഴയ ഓർമ്മകളും തമാശകളുമായി ഒത്തുചേർന്നത്.
മൂന്നരമണിക്കൂറോളം കോളേജിൽ ചെലവിട്ട് അവർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയും എടുത്താണ് താരം മടങ്ങിയത്. 28 ഓളം പേർ പങ്കെടുത്ത കൂട്ടായ്മയിൽ മമ്മൂട്ടിയെ കൂടാതെ ഡോ. വി പി ഗംഗാധരൻ, കൊൽക്കത്ത മുൻ ഡിജിപി വി വി തമ്പി, ഡോക്യുമെന്ററി ഫിലിം മേക്കർ ഡോ കെ പി ജയശങ്കർ, ബാലചന്ദ്രൻ കണ്ണമ്പള്ളി, കേരള ചേംബർ ഓഫ് കൊമേഴ്സ് മുൻ സെക്രട്ടറി എസ് എ മൻസൂർ, മുൻ സീനിയർ ഗവ. പ്ലീഡർ അഡ്വ. ബെഞ്ചമിൻ പോൾ, ആർട്ടിസ്റ്റ് കെ പി തോമസ് തുടങ്ങിയവരും പങ്കെടുത്തു.
പൂർവ്വ വിദ്യാർത്ഥികളുടെ മഹാരാജാസിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സജീവ സാന്നിധ്യമാണ് മെഗാസ്റ്റാർ. രണ്ടു വർഷങ്ങൾക്കു മുൻപ് പൂർവവിദ്യാർത്ഥികളുടെ അബാദ് പ്ലാസ ഹോട്ടലിൽ നടന്ന സൗഹൃദ കൂട്ടായ്മയിലും താരം പങ്കെടുത്തിരുന്നു. ഏതായാലും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചിത്രം വൈറലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക